
കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി റെയ്ഡ് കർശനമാക്കിയതോടെ കോഴിക്കോട് ജില്ലയിൽ വൻ മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. വിദ്യാർത്ഥികളും യുവാക്കളുമുൾപ്പെടെയുള്ളവരാണ് കാരിയർമാർ.
ഇതേത്തുടർന്ന് റെയ്ഡ് ശക്തമാക്കാനാണ് സിറ്റി പൊലീസ് കമ്മിഷണർ എ.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പൊലീസിന്റെ തീരുമാനം. ഇതിനായി സ്പെഷ്യൽ ഡ്രെെവുകൾ നടത്തും. കഴിഞ്ഞയാഴ്ച നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ കോഴിക്കോട് സിറ്റിയിൽ നിന്ന് ഒറ്റ രാത്രിയിൽ 58 പേരെ പിടികൂടിയിരുന്നു. 10,40 ഓളം വാഹനങ്ങളാണ് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പൊലീസ് പരിശോധിച്ചത്. കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജിയുടെ നിർദ്ദേശ പ്രകാരം കോഴിക്കോട് സിറ്റി പൊലീസ് എട്ടിടങ്ങളിലായി നടത്തിയ വ്യാപക പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
57 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. 19 പേർക്കെതിരെ കഴിഞ്ഞയാഴ്ച കേസെടുത്തു. ഇതര സംസ്ഥാന ടൂറിസ്റ്റ് ബസുകളിലാണ് ലഹരിയെത്തുന്നത്. ഇതേ തടർന്ന് അന്യ സംസ്ഥാന ടൂറിസ്റ്റ് ബസുകളിലും പൊലീസ് പരിശോധന ശക്തമാക്കി. 59 ഓളം അന്യ സംസ്ഥാന ടൂറിസ്റ്റ് ബസുകളിൽ കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിരുന്നു.
അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ബംഗാൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും ബ്രൗൺഷുഗർ ഉൾപ്പെടെ എത്തിച്ച് വിൽക്കുന്നുണ്ട്. വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് വിൽപ്പന. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, ഹോം സ്റ്റേകൾ എന്നിവിടങ്ങളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന കർശനമാക്കി.
റൗഡികളും നിരീക്ഷണത്തിൽ
റൗഡി ലിസ്റ്റിൽ ഉൾപെട്ടവരെ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. മുൻ ക്രിമിനൽ കേസ് പ്രതികളും ലഹരി വിൽപ്പനയുടെ ഭാഗമാണെന്ന് അറിഞ്ഞതോടെയാണിത്. കഴിഞ്ഞ ദിവസം 28 പേരുടെ വീടുകളിൽ പൊലിസ് പരിശോധിച്ചു. കാപ്പ ലിസ്റ്റിലും റൗഡി ലിസ്റ്റിലും ഉൾപ്പെട്ടവരെ പൊലീസ് നിരീക്ഷിച്ചുവരികയാണ്. സംശയാസ്പദമായി കാണുന്നവരെയും അപരിചിതരെയും ചോദ്യം ചെയ്യുന്നുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |