SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.09 AM IST

വേതനം കിട്ടിയിട്ട് മാസങ്ങൾ: മൈനോറിറ്റി പി.എസ്.സി കോച്ചിംഗ് സെന്റർ അവതാളത്തിൽ

മലപ്പുറം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മൈനോറിറ്റി പി.എസ്.സി കോച്ചിംഗ് സെന്ററിലെ അദ്ധ്യാപകർക്ക് മൂന്ന് മാസമായി വേതനമില്ല. വിഷുവിന് മുമ്പായി കുടിശ്ശിക ലഭിക്കുമെന്ന പ്രതീക്ഷയും പൊലിഞ്ഞു. പെരിന്തൽമണ്ണ, വളാഞ്ചേരി, പൊന്നാനി, ആലത്തിയൂർ, കൊളപ്പുറം എന്നിവിടങ്ങളിലായി അഞ്ച് സെന്ററുകളുണ്ട്. പെരിന്തൽമണ്ണ, പൊന്നാനി, കൊളപ്പുറം സെന്ററിന് കീഴിൽ ഹോളിഡേ ബാച്ചുകൾക്ക് മാത്രമായി സബ് സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്‌. ഇവിടങ്ങളിൽ നിരവധി വിദ്യാർത്ഥികൾ സൗജന്യമായി പരിശീലനം നേടുന്നുണ്ട്. ആറ് മാസം ദൈർഘ്യമുള്ള റെഗുലർ, ഹോളിഡേ ബാച്ചുകളാണ് സെന്ററുകളിലുള്ളത്.

മിക്ക മാസങ്ങളിലും അദ്ധ്യാപകരുടെ വേതനം കുടിശ്ശിക ആവാറുണ്ട്. എന്നാൽ ഇത്രത്തോളം നീണ്ടിട്ടില്ല. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ വേതനമാണ് ലഭിക്കാത്തത്. നിത്യചെലവിന് പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണെന്ന് അദ്ധ്യാപകർ പറയുന്നു. ഫണ്ടിന്റെ കുറവാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വാദം. ഫണ്ടിന്റെ അപര്യാപ്ത മൂലം സംസ്ഥാനത്ത് അടുത്തിടെ പത്തോളം സബ് സെന്ററുകൾ അടച്ചു പൂട്ടിയിട്ടുണ്ട്. സ്വകാര്യ പരിശീലന സ്ഥാപനങ്ങളിലെ ഫീസ് നൽകാൻ ശേഷിയില്ലാത്തവർക്ക് അടക്കം തുണയാകുന്ന സെന്ററുകളാണ് ഏത് സമയത്തും പ്രവർത്തനം നിലയ്ക്കാമെന്ന സ്ഥിതിയിലുള്ളത്.

ക്ലാസുകൾ വെട്ടിക്കുറച്ചു

ബിരുദാനന്തര ബിരുദവും പി.എസ്.സി പരിശീലന രംഗത്തെ പരിചയ സമ്പന്നതയും മാനദണ്ഡമാക്കി അദ്ധ്യാപകരുടെ സംസ്ഥാനതല പാനൽ തയ്യാറാക്കും.

നിലവിൽ 123 അദ്ധ്യാപകരുണ്ട്. അഞ്ച് മണിക്കൂറുള്ള ഒരുക്ലാസിന് 2,500 രൂപയാണ് പ്രതിഫലമായി ലഭിക്കുക.

ഇത്തരത്തിൽ 40,​000 രൂപ വരെ ലഭിക്കുന്നവരുണ്ട്.

ഏപ്രിലിൽ ഇറക്കിയ പുതിയ ഉത്തരവ് പ്രകാരം ഒരു അദ്ധ്യാപകന് മാസം മൂന്ന് ക്ലാസെടുക്കാനേ അനുമതിയുള്ളൂ. ഫലത്തിൽ 7,​500 രൂപയേ ലഭിക്കൂ. ഈ തുക ലഭിക്കാൻ കാലതാമസവുമെടുക്കും. ഇതോടെ പരിചയസമ്പന്നരായ അദ്ധ്യാപക‌ർ പരിശീലന കേന്ദ്രങ്ങളോട് താത്പര്യം പ്രകടിപ്പിക്കുന്നില്ല.

നിരവധി പി.എസ്.സി പരീക്ഷകൾ നടക്കാനിരിക്കെ പാഠഭാഗങ്ങൾ പൂർത്തിയാകുമോ എന്ന ആശങ്കയിലാണ് പഠിതാക്കൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL