വന്യജീവി ആക്രമണങ്ങൾ തടയാൻ പരമ്പരാഗത രീതികൾക്ക് പുറമെ ആധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടെ ഉപയോഗിച്ചുള്ള പ്രതിരോധ സംവിധാനങ്ങൾ നടപ്പിലാക്കണം. കർഷകരുടെ ജീവനും ഉപജീവനത്തിനും സംരക്ഷണം ഉറപ്പാക്കാൻ കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാകണം.
വി.പി.ജസീറ,
കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
വന്യമൃഗശല്യം കാരണം തോട്ടം മേഖലയും കാർഷികരംഗവും കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. വൻകിട തോട്ടങ്ങൾക്ക് എല്ലാ പ്രയാസങ്ങളും അതിജീവിച്ച്, തൊഴിൽ സംരക്ഷണം കൂടി കണക്കിലെടുത്ത് ഈ രംഗത്ത് പിടിച്ചുനിൽക്കേണ്ടത് അനിവാര്യമാണ്. വനം, വന്യജീവി നിയമങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ അടിയന്തരമായി വരുത്തേണ്ടതുണ്ട്.
വി.പി വീരാൻകുട്ടി.
അസിസ്റ്റന്റ് സീനിയർ മാനേജർ.
പുല്ലങ്കോട് എസ്റ്റേറ്റ്.
വന്യമൃഗ ശല്യ വർദ്ധനവിന് കാരണം വനത്തിൽ വന്യ മൃഗങ്ങളുടെ പെരുപ്പമാണ്. വനത്തിൽ നിന്ന് വന്യജീവികൾ പുറത്തിറങ്ങുന്നത് തടയാൻ വനം വകുപ്പിനാവണം. ഇതിനായി ശാസ്ത്രീയ പഠനം നടത്തണം.
അലക്സ് ഒഴികയിൽ.
കിഫ സംസ്ഥാന ചെയർമാൻ.
കാർഷിക വരുമാനം നിലച്ചതിനാൽ വ്യാപാര മേഖലയും പ്രതിസന്ധിയിലാണ്.
കൃഷി കുറഞ്ഞതിനാൽ ക്ഷീര കർഷകരെ പ്രോത്സാഹിപ്പിക്കാൻ കൂടുതൽ പദ്ധതികളാവിഷ്കരിക്കണം.
ഇക്കോടൂറിസം പദ്ധതി നടപ്പാക്കിയും സ്വന്തം കൃഷി ഭൂമിയിൽ ഉപജീവനം കണ്ടെത്തുന്നതിനുള്ള സഹായംനൽകിയും സർക്കാർ കർഷകർക്ക് താങ്ങാകണം.
സി.എച്ച്. ഫൈസൽ
പ്രസിസന്റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കാളികാവ്
ആളുകൾക്ക് ജീവഹാനി നേരിടുമ്പോൾ മാത്രം വിഷയം ചർച്ച ചെയ്യുന്നതിനു പകരം ശാശ്വത പരിഹാരമാണ് ഉണ്ടാകേണ്ടത്.വന്യ മൃഗങ്ങളുടെ ആവാസ വ്യവസ്ഥക്ക് ആവശ്യമായ വെള്ളവും മറ്റുള്ളവയും വനത്തിൽ ലഭ്യമാക്കണം.
മൃഗങ്ങൾക്ക് വനത്തിൽ നിന്ന് പുറത്തു കടക്കാൻ കഴിയാനാവാത്ത വിധമുള്ള സംവിധാനങ്ങളാവിഷ്കരിക്കണം.
നവകിരണം പദ്ധതിയുടെ വ്യവസ്ഥയിൽ മാറ്റം വരുത്തി സംഘർഷ മേഖലയിലെ സ്വകാര്യ ഭൂമി സർക്കാർ ഏറ്റെടുത്ത് കർഷകരെ പുനരധിവസിപ്പിക്കണം.കൃഷി നാശം നേരിടുന്നവർക്ക് സമയ ബന്ധിതമായി നഷ്ട പരിഹാരവും ലഭ്യമാക്കണം.
എൻ.ഉണ്ണീൻ കുട്ടി.
പ്രസിഡന്റ്, കരുവാരക്കുണ്ട് പഞ്ചായത്ത്.
വന്യമൃഗ സംരക്ഷണത്തിന് ഫെൻസിംഗിനും മറ്റുമായി ഒട്ടനവധി നൂതനസാങ്കേതിക വിദ്യകളുണ്ട്. ഇവ പ്രയോജനപ്പെടുത്താൻ സർക്കാർ ഊന്നൽ നൽകണം. ഫൈബർ ഗ്ളാസ് ഫെൻസിംഗ് പോലുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താവുന്നതാണ്. കേടുപാടുകൾ വന്നാൽ വനപാലകർക്ക് അലേർട്ട് അയക്കുന്നതിനടക്കമുള്ള സംവിധാനങ്ങളുള്ളതിനാൽ വേഗത്തിൽ അറിയാനും അറ്റകുറ്റപ്പണി വേഗം നടത്താനുമാവും. സർക്കാർ നല്ലതോതിൽ ഫണ്ട് നീക്കിവയ്ക്കുകയും ഫെൻസിംഗ് അടക്കമുള്ള പ്രവൃത്തികൾ നടക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ പിന്നീട് മതിയായ മെയിന്റനൻസ് നടക്കാത്തതിനാൽ പദ്ധതികൾ നോക്കുകുത്തികളാവുന്ന സാഹചര്യമുണ്ട്. പാലക്കാട് ജില്ലയിൽ പലയിടത്തും കേടുപാടുകൾ ഉണ്ടോയെന്ന് പരിശോധിക്കാൻ പ്രത്യേകം ഗാർഡുമാരുണ്ട്. ഇത്തരത്തിലുള്ള സംവിധാനം എല്ലായിടത്തും ഏർപ്പെടുത്തുന്നത് നല്ലതാണ്. ജിനി സാംസൺ, പ്രസിഡന്റ് , ജെ.സി.ഐ വനിതാചാപ്റ്റർ , നിലമ്പൂർ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാൻ വനാതിർത്തികളിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങളും കൺട്രോൾ റൂമുകളും സജ്ജമാക്കുന്നതിനൊപ്പം, വനത്തിലെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്താനും വനാതിർത്തികളിൽ മൃഗങ്ങളെ അകറ്റുന്ന കൃഷിരീതികൾ പ്രോത്സാഹിപ്പിക്കാനും സർക്കാർ സമഗ്രപദ്ധതി തയ്യാറാക്കണം. ജനകീയ പങ്കാളിത്തത്തോടെ ദ്രുതകർമ്മ സേനയെ കൂടുതൽ ശക്തിപ്പെടുത്താനും സർക്കാർ ശ്രദ്ധിക്കണം. തുവ്വൂർ പഞ്ചായത്ത് പ്രസിഡന്റ്. സി. ടി. ജസീന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |