24 മണിക്കൂറിൽ തകർന്നത് 12 വീടുകൾ
പാലക്കാട്: ജില്ലയിൽ കാലവർഷം ശക്തം. മൂന്ന് ദിവസങ്ങളിൽ 31 വീടുകൾ ഭാഗികമായും രണ്ട് വീടുകൾ പൂർണമായും തകർന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 12 വീടുകൾ ഭാഗികമായി തകർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ ശരാശരി 39.1 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. നിലവിൽ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഒന്നും തുറന്നിട്ടില്ല. സുരക്ഷ മുന്നിൽക്കണ്ട് 16 പേരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ചിറ്റൂർ താലൂക്കിലെ മുതലമട, തെക്കേദേശം, മണ്ണാർക്കാട് താലൂക്കിലെ കോട്ടോപ്പാടം 3, കരിമ്പ 1, പട്ടാമ്പി താലൂക്കിലെ ഓങ്ങലൂർ 1, വല്ലപ്പുഴ 1, വിളയൂർ, ഒറ്റപ്പാലം താലൂക്കിലെ അനങ്ങനടി, ആലത്തൂർ താലൂക്കിലെ വടക്കഞ്ചേരി 2, ആലത്തൂർ, പാലക്കാട് താലൂക്കിലെ കൊടുമ്പ്, മങ്കര എന്നീ വില്ലേജുകളിലാണ് വീടുകൾക്ക് ഭാഗിക കേടുപാടുകൾ സംഭവിച്ചത്. ആലത്തൂർ താലൂക്കിലെ എരിമയൂർ 1 വില്ലേജിലെ ഒരു വീട് പൂർണമായും തകർന്നു. മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ഡാമുകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച മംഗലം ഡാമിലെ ഇന്നലെ ഉച്ചവരെയുള്ള ജലനിരപ്പ് 76.81 മീറ്ററാണ്. ഡാമിന്റെ ആറ് സ്പിൽവേ ഷട്ടറുകളും 30 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ ഡാമിൽ ജലനിരപ്പ് 96.16 മീറ്ററായി ഉയർന്നതിനെ തുടർന്ന് മൂന്ന് സ്പിൽവേ ഷട്ടറുകൾ 10 സെന്റീമീറ്റർ വീതവും ഉയർത്തി. പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |