
ചെങ്ങന്നൂർ: ഒരുകാലത്ത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന മൺപാത്ര നിർമാണമേഖല കടുത്തപ്രതിസന്ധിയിൽ. കഠിനദ്ധ്വാനത്തിന് അനുസരിച്ചുള്ള വരുമാനമില്ലായ്മയും പുതുതലമുറയുടെ വിമുഖതയും കളിമണ്ണിന്റെ ദൗർലഭ്യവുമാണ് പ്രധാന വെല്ലുവിളികൾ. തലമുറകളായി കൈമാറിവന്ന മൺപാത്ര നിർമ്മാണം പഠിക്കാനോ ഏറ്റെടുക്കാനോ യുവതലമുറ തയ്യാറാകുന്നില്ല. കല്ലിശേരിയിൽ 40 കുടുംബങ്ങൾ ഈ മേഖലയിൽ ജോലി ചെയ്തിരുന്നു. എന്നാൽ അവശേഷിക്കുന്നത് പ്രായമായ ഏതാനും തൊഴിലാളികൾ മാത്രമാണ്. ഇവരുടെ കാലശേഷം ഈ കലയും തൊഴിലും മൺമറയുമെന്ന ആശങ്കയേറെയാണ്.
ചൈനീസ് ഉൽപ്പന്നങ്ങളും പ്ലാസ്റ്റിക്, സ്റ്റീൽ, അലുമിനിയം പാത്രങ്ങളും വിപണി കീഴടക്കിയതോടെ മൺപാത്രങ്ങളുടെ പ്രചാരം കുറഞ്ഞു. എന്നിരുന്നാലും ആരോഗ്യപരവും പരിസ്ഥിതി സൗഹൃദവുമായ മൺപാത്രങ്ങളോട് ജനങ്ങൾക്കിടയിൽ വീണ്ടും താൽപര്യം വർദ്ധിക്കുന്നുണ്ട്. എന്നാൽ ആവശ്യത്തിന് ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിപണിയിലെത്തിക്കാൻ തൊഴിലാളികളുടെ അഭാവം വലിയ വെല്ലുവിളിയായി തുടരുകയാണ്.
ഉൽപ്പാദനച്ചെലവേറി
മൺപാത്ര നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ വിലവർദ്ധനയും മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഒരുടൺ കളിമണ്ണിന് 7,000 മുതൽ 8,000 രൂപ വരെ ചെലവാകുമ്പോൾ, ചൂള കത്തിക്കാൻ ആവശ്യമായ വിറകിന് കിലോയ്ക്ക് 10 മുതൽ 15 രൂപ വരെ വില നൽകണം. ഉൽപ്പാദനച്ചെലവ് കുത്തനെ ഉയർന്നിട്ടും അതിനനുസരിച്ചുള്ള വരുമാനം ലഭിക്കുന്നില്ല. മുൻപ് സർക്കാർ ഗ്രാന്റുകളും പ്രോത്സാഹന പദ്ധതികളും ലഭ്യമായിരുന്നെങ്കിലും ഇപ്പോൾ അവ നിലച്ചിരിക്കുകയാണ്.
ഉൽപ്പന്നങ്ങൾക്ക് കിട്ടുന്ന വില കുറവാണ്. മുമ്പ് സർക്കാർ സഹായങ്ങൾ ലഭിച്ചിരുന്നു. സജി ചെറിയാൻ എം.എൽ.എ ആയിരിക്കെ ഈ മേഖലയെ പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമമുണ്ടായെങ്കിലും നടപ്പായില്ല.
വി.കെ.ഉണ്ണി,
മൺപാത്ര നിർമാണ തൊഴിലാളി, കല്ലിശ്ശേരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |