
പത്തനംതിട്ട: പാലിനും മുട്ടയ്ക്കും വിലയേറിയത് അങ്കണവാടികളിലെയും സ്കൂളുകളിലെയും പോഷകാഹാര വിതരണത്തെ പ്രതിസന്ധിലാക്കി. അടുത്തിടെ മിൽമ പാൽ വില ലിറ്ററിന് 60 രൂപയായി വർദ്ധിപ്പിച്ചതനുസരിച്ച് സർക്കാർ തുക കൂട്ടിയില്ല. അങ്കണവാടികളിലും സ്കൂളുകളിലും പാൽ എത്തിക്കുന്നതിനുള്ള ചെലവ് വേറെയാണ്. പാലിന് ലിറ്ററിന് 50രൂപയാണ് സർക്കാർ അനുവദിക്കുന്നത്. ഇതു വർദ്ധിപ്പിക്കണമെന്ന് പ്രഥമാദ്ധ്യാപകർ ആവശ്യപ്പെട്ടെങ്കിലും നടപടി ആയില്ല.
മൂന്നു മുതൽ ആറു വയസുവരെയുള്ള കുട്ടികൾക്കുള്ള പോഷകാഹാര പദ്ധതിയിലെ പ്രധാന ഘടകമാണ് പാലും മുട്ടയും. യു.ഡി.എഫ് സർക്കാർ അധികാരമേറ്റ ശേഷം സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള ചെലവ് തുക അഡ്വാൻസായി നൽകിയത് ചെറിയ ആശ്വാസമാണ്. എന്നാൽ, വരവ് ചെലവ് കണക്കുകൾ കൂട്ടിനോക്കുമ്പോൾ അദ്ധ്യാപകരുടെ കയ്യിൽ നിന്ന് പണം മുടക്കേണ്ടിവരും. മുട്ടയ്ക്ക് വിപണിയിൽ പത്ത് രൂപയാണ്. സ്കൂളുകൾക്ക് സർക്കാർ അനുവദിക്കുന്നത് 7.50രൂപയാണ്. ഇത് പത്ത് രൂപയായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വിതരണച്ചെലവിലെ വർദ്ധന കണക്കിലെടുത്ത് പാൽ വിതരണത്തിനുള്ള നിരക്ക് സർക്കാർ പുനഃപരിശോധിക്കണമെന്നതാണ് വിതരണക്കാരുടെയും അദ്ധ്യാപകരുടെയും ആവശ്യം.
വിതരണക്കാർ പിൻവാങ്ങും
വില കൂടിയതോടെ ടെൻഡർ ഏറ്റെടുക്കുന്നതിൽ നിന്ന് പിൻവാങ്ങുമെന്ന് വിതരണക്കാർ.
ഗ്രാമീണ മേഖലയിൽ പാൽ എത്തണമെങ്കിൽ ലിറ്ററിറ്റ് 65 - 70 രൂപയാകും.
മുട്ടയ്ക്ക് 10 രൂപയാക്കുമെന്ന പ്രഖ്യാനം ആശ്വാസകരം.
പാൽ വില ലിറ്ററിന് : 60രൂപ.
സർക്കാർ നൽകുന്നത് : 50രൂപ.
മുട്ടയുടെ വില : 10 രൂപ
സർക്കാർ നൽകുന്നത് : 7.50 രൂപ
പാലിന് വിലയേറിയതനുസരിച്ച് സർക്കാർ നിരക്ക് പുതുക്കി നിശ്ചയിക്കണം. സ്കൂൾ ഉച്ചഭക്ഷണ തുക മുൻകൂർ അനുവദിച്ചത് സ്വാഗതാർഹമാണ്.
ഫലിപ്പ് ജോർജ്, ജില്ലാ പ്രസിഡന്റ്,
കെ.പി.എസ്.ടി.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |