ചെങ്ങന്നൂർ : താലൂക്കിലെ വെൺമണി പഞ്ചായത്തിൽ ചാങ്ങപ്പാടം പാടശേഖരങ്ങളിലേക്ക് അച്ചൻകോവിൽ ആറ്റിൽനിന്ന് വെള്ളം എത്തിക്കുന്നതിനായി മൈനർ ഇറിഗേഷൻ വകുപ്പ് സ്ഥാപിച്ചിട്ടുള്ള ശാർങക്കാവ് ഷട്ടർ ചീപ്പ് ഏത് നിമിഷവും തകർന്നുവീഴാവുന്ന സ്ഥിതിയിൽ. അച്ചൻകോവിലാർ കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ ഷട്ടർ ചീപ്പിന്റെ അപകടാവസ്ഥ പ്രദേശവാസികളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഷട്ടറും അനുബന്ധ പാലവും തകർന്നാൽ ഏകദേശം 900 ഏക്കർ പാടശേഖരങ്ങളിലെയും 1,000 ഏക്കറോളം കരകൃഷിയിലെയും കൃഷി പൂർണമായും നശിക്കാനും മുന്നൂറോളം കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാകാനും സാദ്ധ്യത ഏറെയാണ്. പൊതുജനങ്ങളും വിവിധ സാമൂഹിക സംഘടനകളും നിരവധി തവണ അധികൃതർക്ക് നിവേദനം നൽകിയിട്ടും ഇതുവരെ ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ല. നിലവിൽ ഷട്ടറും പാലവും ഏത് നിമിഷവും തകർന്നുവീഴാവുന്ന നിലയിലാണ്. ഇത് പ്രദേശവാസികളുടെ ദൈനംദിന ജീവിതത്തെയും സുരക്ഷയെയും സാരമായി ബാധിക്കുന്ന സാഹചര്യമാണുള്ളത്. അപകടസാദ്ധ്യത കണക്കിലെടുത്ത് ഇറിഗേഷൻ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ അടിയന്തരമായി പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുകയും വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
.......................................
കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. വെള്ളപ്പൊക്കത്തിൽ തകർന്ന വെൺമണി ശാർങക്കാവ് തോട്ടിലെ ഷട്ടറുകൾ പുനസ്ഥാപിക്കണം.
സജി ചെറിയാൻ
(എം.എൽ.എ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |