
കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ,ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും സ്കൂട്ടർ പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്ത ഭർത്താവ് അറസ്റ്റിൽ.
മേനംകുളം ചിറ്റാറ്റുമുക്ക് പുതുവൽ പുത്തൻവീട്ടിൽ ഷബിയെയാണ് (45) കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
ഭർത്താവിന്റെ നിരന്തരമായ പീഡനം സഹിക്കവയ്യാതെയാണ് യുവതി കോടതിയെ സമീപിച്ചത്. തുടർന്ന് ഭാര്യയെ യാതൊരുവിധത്തിലും ഉപദ്രവിക്കരുതെന്ന,ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ കർശനമായ സംരക്ഷണ ഉത്തരവ് നിലവിലുണ്ടായിരുന്നു.ഇതിനിടയിൽ ഭാര്യ കുടുംബകോടതിയിൽ വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തതിലുള്ള വിരോധത്തിലായിരുന്നു ആക്രമണം.
ഇക്കഴിഞ്ഞ 19ന് രാത്രി 9.30ഓടെ കത്തിയുമായി ഭാര്യയുടെ വീട്ടിലെത്തിയ പ്രതി, ഇവരെ ചീത്തവിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു.തുടർന്ന് 20ന് പുലർച്ചെ 1.30ഓടെ വീണ്ടും പെട്രോളുമായെത്തി, വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ഭാര്യയുടെ സ്കൂട്ടറിന് തീയിടുകയായിരുന്നു.തീപിടിത്തത്തിൽ സ്കൂട്ടർ പൂർണമായും നശിച്ചു.
കഠിനംകുളം സബ് ഇൻസ്പെക്ടർ അനൂപ്,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരീഷ് കുമാർ,സുരേഷ് കുമാർ എന്നിവരടങ്ങിയ പൊലീസ് സംഘം ഏറെ പ്രയത്നിച്ചാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.ഇയാളെ കോടതി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |