
വിതുര: വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടി റൂട്ടിലെ യാത്രാപ്രശ്നങ്ങൾക്ക് താത്കാലിക പരിഹാരം. കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടി. യാത്രാക്ളേശം കുറയ്ക്കുന്നതിനായി ഇന്നലെ മുതൽ വിതുര ഡിപ്പോയിൽ നിന്ന് പൊൻമുടിയിലേക്ക് ഷട്ടിൽ സർവീസ് ആരംഭിച്ചു. തിരക്കേറയുള്ള ഞായറാഴ്ചകളിലാണ് ഷട്ടിൽ സർവീസ് നടത്തുന്നത്. രാവിലെ 8.30ന് നെടുമങ്ങാട് നിന്ന് ആരംഭിക്കുന്ന സർവീസ്.11.50ന് പൊൻമുടിയിലെത്തും. ഉച്ചയ്ക്ക് 1.30,3.15, 4.40 എന്നിങ്ങനെയാണ് വിതുരയിൽ നിന്ന് പൊൻമുടിയിലേക്കുള്ള സർവീസ്.കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതോടെ പൊൻമുടിയിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഇതോടെ യാത്രക്കാരെ കുത്തിനിറച്ച് അപകടാവസ്ഥയിലായിരുന്നു ബസുകളുടെ സർവീസ്. അതേസമയം പൊൻമുടിയിലേക്ക് ഫാസ്റ്റ് ബസുകൾ കൂടി സർവീസ് നടത്താനുള്ള നടപടിക്രമങ്ങൾ നടക്കുകയാണ്. ഇതിനായി ലിങ്ക് ബസുകൾ സർവീസ് നടത്തും. തിരുവനന്തപുരം,കോവളം,ആറ്റിങ്ങൽ,വെഞ്ഞാറമൂട്, വർക്കല,കളിയിക്കാവിള, ആര്യനാട്,കാട്ടാക്കട,കൊല്ലം,കൊട്ടാരക്കര,പുനലൂർ,കുളത്തൂപ്പുഴ ഡിപ്പോകളിൽ നിന്ന് പൊൻമുടിയിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കുന്ന കാര്യവും കെ.എസ്.ആർ.ടി.സിയുടെ പരിഗണനയിലുണ്ട്.
മഴയത്തും തിരക്ക്
പ്രതികൂല കാലാവസ്ഥയിലും പൊൻമുടിയിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. സ്ത്രീകളാണ് ഇന്നലെയും പൊൻമുടിയിൽ കൂടുതലായെത്തിയത്.
സഞ്ചാരികളുടെ ഒഴുക്കുമൂലം പൊൻമുടി വിതുര റൂട്ടിൽ ഗതാഗതകുരുക്കും അനുഭവപ്പെട്ടു. ബസുകളിൽ തിരക്ക് കൂടിയതോടെ പൊൻമുടിയിൽ താമസിക്കുന്നവർക്ക് കൃത്യസമയത്ത് ജോലിക്ക് പോകാനോ മറ്റിടങ്ങളിലേക്ക് പോകാനോ കഴിയാത്ത അവസ്ഥയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |