
നെയ്യാറ്റിൻകര: നഗരസഭാ പ്രദേശം മുഴുവൻ പ്ളാസ്ടിക് മയം. പ്ലാസ്ടിക് മുക്ത നഗരസഭയെന്ന് വികസന രേഖയിൽ പറയുമ്പോഴും നെയ്യാറ്റിൻകര ടൗണിലെയും പരിസര പ്രദേശങ്ങളിലെയും ആളുകൾ ഉപയോഗിക്കുന്നത് പ്ളാസ്ടിക് സാധനങ്ങളാണ്. ഇവ നിയന്ത്രിക്കാനോ പിടിച്ചെടുക്കുവാനോ അധികൃതർ തയ്യാറാകുന്നില്ല.
റോഡരുകിലും പൊതുസ്ഥലത്തും ഉപയോഗിച്ച് കഴിഞ്ഞ പ്ളാസ്ടിക് ഉത്പന്നങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്കിടയാകുമെന്ന സാദ്ധ്യതയുണ്ടെന്നറിഞ്ഞിട്ടും നഗരസഭ ഹെത്ത് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
പ്ലാസ്ടിക് ഫ്ലക്സ് ബോർഡുകളും
നഗരസഭാ പ്രദേശത്ത് വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് ഫ്ലക്സ് പരസ്യ ബോർഡുകളും അധികൃതർ പിടിച്ചെടുക്കുകയോ തടയുകയോ ചെയ്യുന്നില്ല. നെയ്യാറ്റിൻകര മിനി സിവിൽ സ്റ്റേഷന് മുൻവശം ഫ്ലക്സ് ബോർഡുകളുടെ ചാകരയാണ്. മണ്ണിൽ അലിഞ്ഞു ചേരാത്ത പ്ലാസ്ടിക് ക്യാരിബാഗുകൾ വ്യാപകമായി മണ്ണിനടയിൽഅടിഞ്ഞു കൂടിയതിനാൽ നഗരസഭാ പ്രദേശത്തെ മുഴുവൻ മണ്ണും കൃഷി യോഗ്യമല്ലാതായി.
ഉറവിടം കണ്ടെത്തുന്നില്ല
കടകളിലും വ്യാപാര സ്ഥാപനങ്ങളിലും പ്ലാസ്ടിക് ഉപയോഗം മുൻപത്തേക്കാൾ അധികമാണിപ്പോൾ. ഉത്പാദന കേന്ദ്രത്തിൽ വെച്ചുതന്നെ നശിപ്പിക്കുന്നതിന് പകരം വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഇവ പിടികൂടി വ്യാപാരികളെ ശിക്ഷിക്കുന്നത് ശാസ്ത്രീയമല്ലെന്ന് വ്യാപാരികൾ പറയുന്നു.
കടകളിൽ വിൽക്കുന്ന പാക്കറ്റ് ഫുഡ് മുഴുവനും നിരോധിത പ്ലാസ്ടിക് കവറുകളിലാണ് ലഭിക്കുന്നത്.
നിരോധിച്ച പ്ലാസ്ടിക് ഉത്പന്നങ്ങൾ
120 മൈക്രോണിൽ താഴെയുള്ള പ്ലാസ്ടിക് കാരിബാഗുകൾ പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.
ഡിസ്പോസിബിൾ പാത്രങ്ങൾ, പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, സ്പൂണുകൾ, ഫോർക്കുകൾ, സ്ട്രോകൾ, ഡിഷുകൾ,മേശവിരികൾ
ഹോട്ടലുകളിലും മറ്റും മേശയിൽ വിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ,പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ളവ, പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള പേപ്പർ കപ്പുകൾ, പ്ലേറ്റുകൾ, ബൗളുകൾ, കുപ്പികളും പൗച്ചുകളും, 300 മില്ലി ലിറ്ററിന് താഴെയുള്ള കുടിവെള്ള,ശീതളപാനീയ കുപ്പികൾ
നിയമം ലംഘിച്ചാൽ
ആദ്യതവണ നിയമം ലംഘിച്ചാൽ 10,000രൂപയാണ് പിഴ. രണ്ടാം തവണയും ആവർത്തിച്ചാൽ 25,000. മൂന്നാം തവണയും ലംഘിച്ചാൽ 50,000 രൂപയും സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കലുമാണ് ശിക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |