കൊച്ചി: സ്വകാര്യധനകാര്യ സ്ഥാപനത്തിൽ സ്വർണമെന്ന വ്യാജേന മുക്കുപണ്ടം പണയപ്പെടുത്തി 1.68ലക്ഷംരൂപ കൈക്കലാക്കിയ റെന്റ് എ കാർ നടത്തിപ്പുകാരനെ പൊലീസ് അറസ്റ്റുചെയ്തു. ചിറ്റൂർ എടയക്കുന്നം സ്മരണികലൈൻ ചക്കാലക്കൽവീട്ടിൽ റോബിൻ ആന്റണിയാണ് (48) തൃക്കാക്കര പൊലീസിന്റെ പിടിയിലായത്.
കാക്കനാട് പൊയ്ച്ചിറ ടിവി സെന്ററിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിലാണ് 22.300ഗ്രാം മുക്കുപണ്ടമാല പണയപ്പെടുത്തിയത്. മേയ് 7നായിരുന്നു ഇടപാട്. മുമ്പും ഇയാൾ ഇതേസ്ഥാപനത്തിൽ ആഭരണങ്ങൾ പണയപ്പെടുത്തി പണംവാങ്ങുകയും തിരിച്ചടക്കുകയും ചെയ്തിട്ടുള്ളതിനാൽ ജീവനക്കാർ സംശയിച്ചില്ല. പിന്നീടുള്ള പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് കണ്ടെത്തി തൃക്കാക്കര പൊലീസിൽ പരാതിപ്പെട്ടത്. പ്രതി ടാക്സിഡ്രൈവറായും ജോലിചെയ്യുന്നുണ്ട്. സുഹൃത്തിന്റെ ഭാര്യയുടെ ആഭരണമാണ് പണയപ്പെടുത്തിയതെന്നാണ് കുറ്റസമ്മതമൊഴി.
കഴിഞ്ഞദിവസം രണ്ട് ധനകാര്യസ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയപ്പെടുത്തി 1.82 ലക്ഷം രൂപ തട്ടിയ കേസിൽ യുവാവും യുവതിയും അറസ്റ്റിലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |