
വിഴിഞ്ഞം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ നഷ്ടപ്പെട്ടതിന്റെ മനോവിഷമം കാരണം യുവതികൾ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സ്വർണം തട്ടിയെടുത്ത സിന്ധുകുമാരിക്കെതിരെ കൂടുതൽ പരാതികൾ. ഇന്നലെ വിഴിഞ്ഞം സ്റ്റേഷനിൽ അഞ്ച് പരാതികൾ ലഭിച്ചു.
ഇതുവരെ 17 പരാതികളാണ് വെങ്ങാനൂർ പനങ്ങോട് സ്വദേശിയായ സിന്ധുകുമാരിക്കെതിരെ ലഭിച്ചത്. നിരവധിപ്പേർ ഫോൺ വഴി ബന്ധപ്പെടുന്നതായി പൊലീസ് പറഞ്ഞു. ഏകദേശം 150 പവനോളം തട്ടിയെടുത്തെന്നാണ് പ്രാഥമിക വിവരം. സ്വർണം കൂടാതെ വസ്തുവിന്റെ ആധാരം കൈക്കലാക്കി വായ്പാ തട്ടിപ്പ് നടത്തിയെന്നും പരാതിയുണ്ട്. തട്ടിപ്പിനിരയായ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളായ വെണ്ണിയൂർ സ്വദേശി അഞ്ജു (28),വെങ്ങാനൂർ സ്വദേശി ഐശ്വര്യ (32) എന്നിവരാണ് ആത്മഹത്യ ചെയ്‌തത്.
റിമാൻഡിൽ കഴിയുന്ന സിന്ധുകുമാരിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുന്നതിന് അടുത്തയാഴ്ച അപേക്ഷ നൽകുമെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. സാമ്പത്തിക തട്ടിപ്പിനൊപ്പം ആത്മഹത്യാ പ്രേരണാക്കുറ്റം കൂടി ചുമത്തിയിട്ടുള്ളതിനാൽ വിശദ അന്വേഷണത്തിനായി കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് പൊലീസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |