
കാട്ടാക്കട: വീടിന്റെ മതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി യുവാവിനെ ആക്രമിച്ചെന്ന് പരാതി. കൈക്ക് ഗുരുതരമായി പരിക്കേറ്റ വെളിയന്നൂർ സ്വദേശി പ്രശാന്താണ് (40) വെള്ളനാട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. യുവാവ് നൽകിയ പരാതിയിൽ പ്രസിഡന്റിനെതിരെ പൊലീസ് കേസെടുത്തു.
ഇന്നലെ രാവിലെ 10ഓടെയാണ് സംഭവം. തന്റെ വീടിന്റെ പുരയിടത്തിലെ അതിർത്തിയിൽ പുതിയ മതിൽ നിർമ്മിക്കുന്നതിനിടെ വെള്ളനാട് ശശി സ്ഥലത്തെത്തി മതിൽ പൊളിക്കുകയും ആക്രമിക്കുകയും ചെയ്‌തെന്നാണ് പ്രശാന്തിന്റെ പരാതി. മതിൽ നിർമ്മിക്കുന്നതിന് പണം ആവശ്യപ്പെട്ടെന്നും നൽകാൻ വിസമ്മതിച്ചപ്പോൾ പിടിച്ചുതള്ളുകയും കൈ ബലമായി പിടിച്ചുതിരിക്കുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു. തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിച്ചെന്നും യുവാവ് ആരോപിച്ചു.
നേരത്തേ ഒടിഞ്ഞ പ്രശാന്തിന്റെ കൈയുടെ പ്ലാസ്റ്റർ മാറ്റിയിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂവെന്നാണ് ബന്ധുക്കൾ പറയുന്നത്. അതേ കൈയിലാണ് വീണ്ടും പരിക്കേറ്റത്. എം.ആർ.ഐ സ്കാൻ നിർദേശിച്ചിട്ടുണ്ടെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും ഇവർ പറഞ്ഞു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പ്രശാന്തിന്റെ മൊഴി രേഖപ്പെടുത്തി. അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി.
ഫോട്ടോ: പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രശാന്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |