
പാലോട്: മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ മൂന്നു വർഷം മുൻപ് പെരിങ്ങമ്മല പഞ്ചായത്തിൽ ജലസേചനവകുപ്പ് ആരംഭിച്ച സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമ്മാണം നിശ്ചലാവസ്ഥയിൽ. ഗ്രാമപഞ്ചായത്തിൽ പൊന്മുടിയൊഴികെയുള്ള എല്ലാ വാർഡുകളിലും കുടിവെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. കേന്ദ്ര സർക്കാരിന്റെ ജലജീവൻ പദ്ധതിയിലുൾപ്പെടുത്തി 123 കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്.
പനങ്ങോട് ആയിരവില്ലി ക്ഷേത്രത്തിനു സമീപത്ത് ഒന്നേകാൽ ഏക്കർ സ്ഥലം പഞ്ചായത്ത് ഏറ്റെടുത്തിരുന്നു. ഇവിടെയാണ് നിർമ്മാണം ആരംഭിച്ചത്. വഴിക്കായുള്ള സ്ഥലം വിട്ടുകിട്ടാൻ താമസം നേരിട്ടതോടെ പദ്ധതി വൈകിയെങ്കിലും ഭൂമിയും പഞ്ചായത്ത് ഏറ്റെടുത്തു നൽകി.
ചോഴിയക്കോട് അമ്മയമ്പലം മുതൽ തെന്നൂർ നരിക്കല്ലുവരെയും ഞാറനീലിമുതൽ മങ്കയം വരെയുമുള്ള പ്രദേശങ്ങൾ പദ്ധതിയിലുൾപ്പെടും.
നിർമ്മാണം എങ്ങുമെത്തിയില്ല
70സെന്റ് സ്ഥലം ട്രീറ്റ്‌മെന്റ് പ്ലാന്റിനും 30സെന്റ് സ്ഥലം ടാങ്ക് സ്ഥാപിക്കുന്നതിനും 10സെന്റ് സ്ഥലം കിണറും പമ്പിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുമായി തമ്പുരാൻവച്ചുണ്ടപാറയ്ക്കു സമീപവും വാങ്ങിയിട്ടുണ്ട്. ടാങ്കിന്റെയും കുളത്തിന്റെയും നിർമ്മാണം എങ്ങുമെത്തിയില്ല. പഞ്ചായത്തിന്റെ റോഡുകളിൽ പൈപ്പുകൾ സ്ഥാപിക്കുന്നതിന് 8കോടി രൂപയും അനുവദിച്ചിരുന്നു.
കുണ്ടാളംകുഴി, ഇടിഞ്ഞാർ പദ്ധതികളും കാര്യക്ഷമമല്ല
വാമനപുരം നദിയിൽ നിന്നും ശേഖരിക്കുന്ന വെള്ളമാണ് പദ്ധതിയിലൂടെ ജനങ്ങളിലെത്തിക്കുന്നത്. ഇതിനായി ദൈവപ്പുര ആറിനു സമീപം ജലസംഭരണി സ്ഥാപിക്കും. നിലവിൽ പഞ്ചായത്തിൽ കുണ്ടാളംകുഴി, ഇടിഞ്ഞാർ എന്നീ രണ്ട് കുടിവെള്ള പദ്ധതികളാണുള്ളത്. ഇവ രണ്ടും കാര്യക്ഷമമല്ല. വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച പൈപ്പുകൾ ഉപയോഗശൂന്യമായ നിലയിലാണ്.
വേനൽ കനക്കുന്നതോടെ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കടുത്ത കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. പുതിയ കുടിവെള്ള പദ്ധതിയിലൂടെ ഇതിനെല്ലാം പരിഹാരമാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |