തേക്കടി: കേരളത്തിലെ ജലാശയങ്ങളിലെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കും തദ്ദേശീയ മത്സ്യങ്ങൾക്കും കനത്ത ഭീഷണിയുയർത്തുന്ന അധിനിവേശ മത്സ്യമായ ആഫ്രിക്കൻ മുഷിയുടെ വ്യാപനം തടയുന്നതിനൊപ്പം, ആദിവാസി സമൂഹങ്ങൾക്ക് സുസ്ഥിര വരുമാനമാർഗം ഉറപ്പാക്കാനുമുള്ള വേറിട്ട പദ്ധതിക്ക് തേക്കടിയിൽ തുടക്കമായി. ആഫ്രിക്കൻ മുഷിയെ ഉപയോഗിച്ച് ഉയർന്ന മൂല്യമുള്ള ഭക്ഷ്യവസ്തുക്കളും മറ്റ് മൂല്യവർദ്ധിത ഉത്പന്നങ്ങളും ശാസ്ത്രീയമായി നിർമ്മിക്കുന്നതിനുള്ള പ്രായോഗിക പരിശീലന പരിപാടിയാണ് ആരംഭിച്ചത്. കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്), വനം വകുപ്പ്, കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ പിന്തുണയോടെ, പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്നലെയും ഇന്നുമായി തേക്കടി മന്നാങ്കുടി കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പരിശീലനത്തിൽ പ്രദേശത്തെ നിരവധി ആദിവാസി വനിതകൾ പങ്കെടുക്കുന്നുണ്ട്. അധിനിവേശ മത്സ്യങ്ങളുടെ സാന്നിദ്ധ്യം കുറച്ച് ജലാശയങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം, അവയെ സാമ്പത്തിക മൂല്യമുള്ള ഉത്പന്നങ്ങളാക്കി മാറ്റി ആദിവാസി സമൂഹങ്ങൾക്ക് സംരംഭകത്വവും സ്ഥിരവരുമാനവും ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. അധിനിവേശ ആഫ്രിക്കൻ മുഷിയെ ഇത്തരത്തിൽ ഫലപ്രദമായി വിനിയോഗിക്കുന്ന രാജ്യത്തെ ആദ്യ സംരംഭങ്ങളിലൊന്നാണിത്.
ഭക്ഷ്യമേളയും മത്സ്യ സർവേയും
പരിശീലന പരിപാടികളോട് അനുബന്ധിച്ച് 10ന് ഭക്ഷ്യമേളയും മത്സ്യബന്ധന ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിക്കും. പൊതുജനങ്ങൾക്കായി ഒരുക്കുന്ന ഭക്ഷ്യമേള 11 വരെ നീണ്ടുനിൽക്കും. ഇതോടൊപ്പം കഫോസിലെയും കേരള സർവകലാശാലയിലെയും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പെരിയാർ നദിയിൽ വിപുലമായ മത്സ്യസർവേയും പുരോഗമിക്കുകയാണ്. ജലാശയങ്ങളിലെ തദ്ദേശീയ മത്സ്യവൈവിധ്യവും അധിനിവേശ മത്സ്യങ്ങളുടെ വ്യാപന തോതും കൃത്യമായി വിലയിരുത്തുന്നതിനുള്ള ഈ സർവേ 12 വരെ തുടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |