
വെള്ളറട: വേനൽക്കാലങ്ങളിൽ പ്രദേശവാസികൾ ആവശ്യത്തിന് ഉപയോഗിച്ചിരുന്ന വെള്ളറട ഗ്രാമപഞ്ചായത്തിൽ ആറാട്ടുകുഴിയിലെ നൂലിയം കുളം ഇന്ന് ആർക്കുംവേണ്ടാതെ പായൽമൂടിയ അവസ്ഥയിലാണ്. അടുത്തകാലംവരെ സമീപവാസികൾ കുളിക്കാനും മറ്റും കുളത്തെ ഉപയോഗിച്ചിരുന്നു. എന്നാൽ പരിസരത്തുനിന്ന് മലിന ജലവും മാലിന്യങ്ങളും കുളത്തിലേക്ക് ഒലിച്ചിറങ്ങി. ഇതോടെ മാരകമായ രോഗങ്ങൾ പടർന്നുപിടിക്കാൻ തുടങ്ങിയതോടെ കുളത്തിലേക്ക് ആരും വരാതെയായി. കുളത്തിൽ ആവശ്യത്തിലേറെ വെള്ളമുണ്ട്.
പഞ്ചായത്തിലെ പ്രധാന കുളങ്ങളിലൊന്നാണ് നൂലിയം കുളം. ഈ കുളത്തിലെ വെള്ളം ഉപയോഗിച്ചാണ് പരിസരത്തെ ഏലാകളിൽ കൃഷി നടത്തിയിരുന്നത്. എന്നാൽ ഇന്ന് കൃഷിയും നിലച്ചു. അടുത്തകാലത്ത് ലക്ഷകണക്കിന് രൂപ മൂടക്കി കുളം നവീകരിച്ചിരുന്നു. എന്നാൽ കുളത്തിലെ പായൽ നീക്കം ചെയ്യാൻ ആരും തയ്യാറാകുന്നില്ല.
കുളത്തിലും കൃഷി
ആറാട്ടുകുഴിയിലെ മറ്റൊരു പ്രധാനപ്പെട്ട ആറാട്ടുകുഴികുളവും കാടുകയറി കൊതുകിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. കുളത്തിന്റെ വശങ്ങളിൽ കൃഷിചെയ്യാനാണ് പഞ്ചായത്ത് ലേലം ചെയ്ത് നൽകിയെങ്കിലും വെള്ളക്കുറവ് മൂലം കുളത്തിനകത്തും വാഴയും മറ്റും കരകൃഷി ചെയ്യുകയാണ്. പ്രദേശം കാട്മൂടിയതോടെ ഇഴജന്തുക്കളുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്. കുളത്തിന്റെ പരിസരമെങ്കിലും വൃത്തിയാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പഞ്ചായത്തിലെ കുളങ്ങൾ ഇത്തരത്തിൽ നശിക്കാതിരിക്കാൻ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും കാര്യമായ ശ്രദ്ധയൊന്നും ഇങ്ങോട്ടേക്ക് കിട്ടാത്തതിനാൽ കുളങ്ങൾ നാശത്തിന്റെ വക്കിലാണ്.
ആറാട്ടുകുഴി കുളം നിരവധി തവണ ലക്ഷകണക്കിന് രൂപ വിവിധ പദ്ധതികളിലൂടെ വിനിയോഗിച്ച് നന്നാക്കിയിരുന്നു. എന്നാൽ ഒരിക്കൽ പോലും ഈ കുളം കൊണ്ട് ജനങ്ങൾക്ക് ഉപയോഗമുണ്ടായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |