കല്ലറ: ആയുധങ്ങൾ മൂർച്ച കൂട്ടാനും പുതിയത് പണിയാനുമായി ആളുകൾ ആശ്രയിച്ചിരുന്ന ആലകൾ ഇന്ന് അപ്രത്യക്ഷമാകുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും വൻ വ്യവസായ സ്ഥാപനങ്ങളിലെ മെഷീൻ നിർമ്മിത പണിയായുധങ്ങൾ നാട്ടിലേക്ക് എത്തിക്കാൻ തുടങ്ങിയതോടെയാണ് കൊല്ലന്മാരുടെ ആവശ്യം കുറഞ്ഞത്. ദിവസങ്ങൾ കാത്തിരിക്കാതെ കുറഞ്ഞ വിലയിൽ ഇരുമ്പുപകരണങ്ങൾ കിട്ടുമെന്നതാണ് ജനങ്ങളെ കടകളിൽ നിന്നും വാങ്ങാൻ പ്രേരിപ്പിക്കുന്നത്.
കൊല്ലപണി എന്നത് കൊല്ലൻമാരെന്ന ഒരു വിഭാഗത്തിലേക്ക് മാത്രമായി ഒതുങ്ങുകയാണ്. ജില്ലയിലെ കൊല്ലന്മാർക്കായി ഉണ്ടായിരുന്ന ബ്ലാക് സ്മിത്ത് അസോസിയേഷനും പിരിച്ചുവിട്ടു.
ആവശ്യക്കാർ കുറവ്
അരിവാൾ, കോടാലി,പിച്ചാത്തി,വെട്ടുകത്തി,ചിരവ, കൈക്കോട്ട്, കമ്പിപ്പാര തുടങ്ങിയവ ഉണ്ടാക്കാനും വായ്ത്തല കൂട്ടാനും കൊല്ലന്റെ ആലയിൽ ആളുകൾ ക്യൂ നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് ആളുകളുടെ ജീവിതോപാധി കൃഷിയായിരുന്നു. അതുകൊണ്ടുതന്നെ അന്ന് ആവശ്യക്കാരുമുണ്ടായിരുന്നു. മൂർച്ച കൂട്ടാനും വായ്ത്തല നന്നാക്കാനും മാത്രമാണ് ഇന്ന് ആലകളിൽ ആളുകളെത്തുന്നത്.
കരിക്കുള്ള ചിരട്ട, മൂർച്ച വപ്പിക്കാനുള്ള അരം തുടങ്ങി എല്ലാറ്റിനും വില കൂടി. ഒരു കത്തിയുണ്ടാക്കാൻ രണ്ട് ദിവസം വേണം. വാങ്ങുന്നത് 180-200 രൂപയും. അതിന്റെ പകുതി വിലയ്ക്ക് അവ കടയിൽ നിന്നും വാങ്ങാൻ കിട്ടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |