
വർക്കല: രണ്ട് മാസത്തെ ട്രോളിംഗ് നിരോധനം നീങ്ങിയെങ്കിലും മത്സ്യ ലഭ്യതയുടെ കുറവ് കാരണം തീരദേശമേഖല സജീവമാകുന്നില്ല. ഇതോടെ മത്സ്യ വിപണന മേഖലയിൽ തിരക്കൊഴിഞ്ഞു.നിരോധനം നീങ്ങിയിട്ട് ഒരു മാസം പിന്നിട്ടിട്ടും മത്സ്യമേഖല ഇനിയും സജീവമായിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. തുടർച്ചയായ പ്രതികൂല കാലാവസ്ഥയാണ് മത്സ്യമേഖലയ്ക്ക് വില്ലനായത്.
ട്രോളിംഗ് കഴിഞ്ഞതോടെ ചാകര പ്രതീക്ഷിച്ച തൊഴിലാളികൾ വറുതിയിലായി. മഴയും, ശക്തമായ കടൽക്ഷോഭവും,വള്ളങ്ങളും ബോട്ടുകളും മറിഞ്ഞുണ്ടായ ദുരന്തവും നൽകിയ കാലക്കേടിൽ നിന്നും കര കയറണമെങ്കിൽ ഇനി കടലമ്മ കനിയണം.
പ്രതീക്ഷിച്ച ചാകരക്കോൾ കിട്ടിയില്ലെങ്കിൽ കടം തീർക്കാൻപോലും കഴിയില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.കടൽ ശാന്തമായാൽ വലിയ യാനങ്ങൾക്ക് മത്സ്യബന്ധനത്തിന് പോകാം.
നടപടിയും
ചാകര പ്രതീക്ഷിച്ചാണ് ഇവരുടെ യാത്ര.ഇങ്ങനെ യാനങ്ങളിൽ പോകുന്ന തൊഴിലാളികളുടെ ആധാർകാർഡ് ഉൾപ്പെടെയുള്ള പൂർണവിവരങ്ങൾ സമീപത്തുള്ള ഫിഷറീസ് വകുപ്പ് ഓഫീസിൽ നൽകേണ്ടതാണ്.ഇത്തരം നിയമം പാലിക്കാത്ത മത്സ്യബന്ധന യാനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ചാകരയെന്ന സ്വപ്നം
കാപ്പിൽ,ഇടവ,അഞ്ചുതെങ്ങ്,മുതലപ്പൊഴി,പുതുക്കുറിച്ചി,മര്യനാട്,തുമ്പ തുടങ്ങിയ മത്സ്യബന്ധന പ്രദേശങ്ങളിലും സമാന സാഹചര്യമാണത്രെ.നീണ്ടകരയിലും,വിഴിഞ്ഞത്തും സ്ഥിതി മറിച്ചല്ല. ട്രോളിംഗ് കഴിയുമ്പോൾ ലഭിക്കേണ്ട അയില,മത്തി,പാര,വേളാവ്,ചുണ്ണാമ്പുവാള,കാരാ ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങൾ വ്യാപകമായി ഇനിയും മാർക്കറ്റിൽ എത്തിയിട്ടില്ല.പകരം നെത്തോലി,ചെങ്കലവ,ചെറിയ അയല എന്നിവയാണ് വിപണിയിലുള്ളത്.ഇതിൽ നെത്തോലി വില കുറവാണെങ്കിലും മറ്റെല്ലാത്തിനും തീ വിലയാണ്. ചാകരക്കോളിനായി തീരം കാത്തിരിക്കുകയാണ്.
വിപണിയിൽ
പഴകിയ മത്സ്യങ്ങൾ
ട്രോളിംഗ് കഴിഞ്ഞ ശേഷം കൂടുതൽ കിട്ടുന്നത് അയിലയും ചെങ്കലവയും.ചൂര,വേളാപ്പാരാ,നെയ്മീൻ,ചുണ്ണാമ്പ് വാള തുടങ്ങിയ ഇനങ്ങൾ കാണാനില്ല.എന്നാൽ ഫ്രീസർ ഇനങ്ങൾ മാർക്കറ്റിൽ സുലഭമാണ്. കഴിഞ്ഞ ദിവസം പുന്നമൂട് മാർക്കറ്റിൽ നിന്ന് 50 കിലോയോളം പഴകിയ ചൂര പിടിച്ചെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |