
വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വാമനപുരം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം അധികൃതരുടെ അവഗണന മൂലം ജീർണാവസ്ഥയിൽ.നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയിൽ ചികിത്സയോ അത്യാവശ്യ മരുന്നുകളോ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
ആറ് ഡോക്ടർമാരുടെ തസ്തിക ഇവിടെയുണ്ടെങ്കിലും അത്യാവശ്യഘട്ടങ്ങളിൽ പോലും ഇവരുടെ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കൂടാതെ, ഡോക്ടർമാർ നിർദ്ദേശിക്കുന്ന ലാബ് പരിശോധനകൾ പലതും ആശുപത്രിയിലെ ലാബിൽ നടത്താതെ പുറത്തുള്ള സ്വകാര്യ ലാബുകളിലേക്ക് അയക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്.വർഷങ്ങൾക്ക് മുൻപ് മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയിൽ കിടത്തി ചികിത്സയുണ്ടായിരുന്നെങ്കിലും,ഇപ്പോൾ ഡോക്ടർമാരുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് നിറുത്തലാക്കിയത്.
വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുമെന്ന് കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ഇതുവരെ ഒന്നും നടന്നില്ല.
ആശുപത്രിയെ താലൂക്കാശുപത്രി നിലവാരത്തിലേക്ക് ഉയർത്താൻ ബ്ലോക്ക് പഞ്ചായത്തും എം.എൽ.എയും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ആശ്രയിക്കുന്നത്
വാമനപുരം,നെല്ലനാട്,പുല്ലമ്പാറ,മുദാക്കൽ,മാണിക്കൽ പഞ്ചായത്തുകളിലുള്ളവർ
എട്ട് ഡോക്ടർമാരുടെ സേവനവും അനുബന്ധ ജീവനക്കാരെയും നിയമിച്ചാൽ മാത്രമെ കിടത്തി ചികിത്സ പുനരാരംഭിക്കാൻ കഴിയൂവെന്നാണ് അധികൃതർ പറയുന്നത്.
എം.സി റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നതിനാൽ കൊട്ടാരക്കര മുതൽ വെഞ്ഞാറമൂട് വരെയുള്ള ഭാഗത്തുണ്ടാകുന്ന വാഹനാപകടങ്ങളിൽപ്പെടുന്നവർക്ക് പ്രാഥമിക ചികിത്സയുറപ്പാക്കാൻ പോലും ഈ കേന്ദ്രത്തിന് കഴിയുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |