
നെയ്യാറ്റിൻകര: ഒരുകാലത്ത് നെയ്യാറ്റിൻകര നഗരസഭയിലെ തവരവിള വാർഡിലുള്ള കർഷകർ നെൽകൃഷിക്കായി ആശ്രയിച്ചിരുന്ന വിശാലമായ മരുതത്തൂർ കുളവിൻതല കുളം നാശത്തിലേക്ക്.
കുളം നവീകരിച്ചിട്ട് ഏതാണ്ട് മൂന്ന് പതിറ്റാണ്ടിലേറെയായി. 30 വർഷം മുമ്പ് കെട്ടിയ കുളത്തിൻകരയിലെ കരിങ്കൽ ഭിത്തികൾ തകർന്നു. പായലും പോളയും വളർന്നതിനാൽ കന്നുകാലികളെ കുളിപ്പിക്കാൻ പോലും കുളം ഉപയോഗിക്കാൻ പറ്റാതായി.
മസ്തിഷ്ക ജ്വരം ഉൾപ്പടെയുള്ള ജലജന്യ രോഗഭീതി കാരണം ആരും കുളം വൃത്തിയാക്കാനും മുതിരുന്നില്ല. ഹെക്ടർ കണക്കിന് വിസ്തൃതിയുള്ള മരുതത്തൂർ നെൽപ്പാടങ്ങിലേക്ക് ആവശ്യമായ ജലം ലഭിച്ചിരുന്നത് ഈ കുളത്തിൽ നിന്നാണ്. ആവശ്യത്തിന് ജലം ലഭിക്കാത്തതിനെ തുടർന്ന് പരമ്പരാഗത നെൽകർഷകർ നെൽകൃഷി ഉപേക്ഷിച്ച് പാടങ്ങളിൽ മറ്റ് ഇടവിളകൾ കൃഷി ചെയ്തു തുടങ്ങി.
നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സന്റെ വാർഡിലുള്ള ഈ കുളം, നഗരസഭാ അധികൃതർ ഇടപെട്ട് അടിയന്തരമായി നവീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വഴിനടക്കാനും വയ്യ
കുളത്തിന് സമീപമുള്ള നഗരസഭാ വക റോഡും പൊട്ടിപ്പൊളിഞ്ഞ് കാൽനട പോലും ദുഷ്കരമായ തരത്തിലാണ്. മഴ പെയ്താൽ ഈ റോഡിലൂടെ നടക്കാൻ പോലും കഴിയാറില്ല. നിരവധി വിദ്യാർത്ഥികൾ നടന്നുപോകുന്ന ഈ റോഡിൽ ഏറെ പ്രയാസപ്പെട്ടാണ് കുട്ടികൾ പോകുന്നതെന്ന് രക്ഷിതാക്കളും പരാതിപ്പെടുന്നു.
ആരും തിരിഞ്ഞുനോക്കാതെ
തൊട്ടടുത്ത അറുതലച്ചിക്കുളം കേന്ദ്ര സർക്കാരിന്റെ നഗരസഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി 2.5 കോടി രൂപ വകയിരുത്തി നവീകരണം നടത്തുകയാണ്. നഗരങ്ങളിലെ ജലസംരക്ഷണം,കുടിവെള്ള വിതരണം, ശുചിത്വം എന്നിവ ഉറപ്പാക്കുന്നതിനായി അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് നെയ്യാറ്റിൻകര നഗരസഭ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതേസമയമാണ്, തൊട്ടടുത്തുള്ള പട്ടിക്കാവിള കുളവും ആരോരും തിരിഞ്ഞുനോക്കാതെ നാശത്തിന്റെ വക്കിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |