
തിരുവനന്തപുരം: നഗരപരിധിയിലുള്ള വിവിധ ഹോട്ടലുകളിലും,ഭക്ഷണശാലകളിലും കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന.സ്റ്റാർ ഹോട്ടലുകളിലടക്കം നടന്ന പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു.അടിസ്ഥാന ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും,കൃത്യമായ മാനദണ്ഡങ്ങളില്ലാതെയും പ്രവർത്തിച്ച ഭക്ഷണശാലകൾക്ക് പിഴ ചുമത്തി.ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ നിർദ്ദേശിച്ച് നോട്ടീസുകളും നൽകി.
ദിവസങ്ങൾ പഴക്കമുള്ള മാംസവിഭവങ്ങൾ,വീണ്ടും ഉപയോഗിച്ച എണ്ണ,ശുചിത്വമില്ലാത്ത സാഹചര്യങ്ങളിൽ പാകം ചെയ്ത ഭക്ഷണ വസ്തുക്കൾ എന്നിവയാണ് പ്രധാനമായും പിടിച്ചെടുത്തത്.പാചകപ്പുരകളിലെ വൃത്തി,ഭക്ഷണവും കുടിവെള്ളവും തയ്യാറാക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധി,പാചകക്കാരുടെയും ജീവനക്കാരുടെയും ഹെൽത്ത് കാർഡുകൾ എന്നിവ നിർബന്ധമായും ഉറപ്പാക്കണമെന്ന് ഹോട്ടൽ ഉടമകൾക്ക് നിർദ്ദേശം നൽകി.ആവശ്യമായ നിബന്ധനകൾ പാലിക്കാതെയും ഉപഭോക്താക്കളുടെ ആരോഗ്യം അപകടത്തിലാക്കുന്ന രീതിയിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇളവ് നൽകില്ല.
നിയലംഘനം ആവർത്തിച്ചാൽ അടച്ചുപൂട്ടും
ഗുരുതര നിയമലംഘനങ്ങൾ ആവർത്തിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കി സ്ഥാപനങ്ങൾ അടച്ചുപൂട്ടും.വരും ദിവസങ്ങളിലും പ്രത്യേക ആരോഗ്യ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ പരിശോധന തുടരും.പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷണശാലകളിൽ ആവശ്യമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിശോധനയെന്ന് കോർപ്പറേഷൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |