
വൻ ദുരന്തം ഒഴിവായി
തുറവൂർ: ദേശീയപാതയോരത്ത് തുറവൂർ കവലയ്ക്ക് വടക്കുവശം പ്രവർത്തിക്കുന്ന ആക്രിക്കടയ്ക്ക് തീപിടിച്ചു. കുത്തിയതോട് പഞ്ചായത്ത് പത്താംവാർഡിൽ ഷിജാസിന്റെ ഉടമസ്ഥതയിലുള്ള ആക്രിക്കടയിലാണ് ഇന്നലെ രാവിലെ തീപിടിത്തമുണ്ടായത്. രാവിലെ എട്ടുമണിയോടെയാണ് കടയിൽ നിന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് തീ ആളിപ്പടരുകയും ആക്രിക്കടയുടെ പടിഞ്ഞാറ് ഭാഗത്ത് സൂക്ഷിച്ചിരുന്ന ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. കത്തുന്ന പ്ലാസ്റ്റിക്കിൽ നിന്ന് ഉയർന്ന കനത്ത കറുത്തപുകയും ദുർഗന്ധവും പ്രദേശമാകെ വ്യാപിച്ചതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി.
വിവരമറിഞ്ഞെത്തിയ കുത്തിയതോട് പൊലീസും അരൂർ, ചേർത്തല അഗ്നിരക്ഷാസേന യൂണിറ്റുകളും നാട്ടുകാരും ചേർന്ന് നടത്തിയ സമയോചിതമായ രക്ഷാപ്രവർത്തനത്തിലൂടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ജനസാന്ദ്രതയേറിയ പ്രദേശമായതിനാലും ആക്രിക്കടയ്ക്ക് സമീപം തുറവൂർ എൽ.പി. സ്കൂൾ പ്രവർത്തിക്കുന്നതിനാലും തീ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നിരുന്നെങ്കിൽ വലിയ ദുരന്തമുണ്ടാകുമായിരുന്നു.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിനശിച്ചെങ്കിലും കടയ്ക്ക് കാര്യമായ നാശനഷ്ടമില്ലെന്ന് ഉടമ ഷിജാസ് അറിയിച്ചു.
തീപിടിത്തത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസമുണ്ടായി.
ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |