ആറ്റിങ്ങൽ: ഊരുപൊയ്ക മങ്കാട്ടുമൂലയിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമെന്ന് നാട്ടുകാർ.ഇവിടെ ലഹരിക്കച്ചവടവും ആക്രമണങ്ങളും പതിവാണെന്ന് ഇവർ പറയുന്നു.2023 ആഗസ്റ്റിൽ വക്കം സ്വദേശി ശ്രീജിത്തിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത് ഇവിടെ വച്ചാണ്.കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥിയെ സാമൂഹ്യവിരുദ്ധർ വെട്ടിവീഴ്ത്തി.സായിഗ്രാമത്തിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥി വിഗ്നേഷാണ് ആക്രമിക്കപ്പെട്ടത്.
ശ്രീജിത്തിന്റെ കൊലയ്ക്കുശേഷം ഇവിടെ ലഹരി - മദ്യ വ്യാപാരം തുടരുന്നതിന്റെ തെളിവാണ് വിദ്യാർത്ഥിക്ക് നേരെയുള്ള മാരാകായുധ ആക്രമണം.
ലഹരിക്കടിമയായ അക്രമികൾ ഇരുചക്രവാഹനങ്ങളിൽ ചുറ്റിനടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് പ്രദേശത്ത് പതിവാണ്.അടുത്തിടെ വിദ്യാർത്ഥികളെയും സ്ത്രീകളെയും തടഞ്ഞുനിറുത്തി അപമാനിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.നിരവധി പരാതിനൽകിയിട്ടും പൊലീസ് നടപടിയില്ലെന്നാണ് ആക്ഷേപം.
ക്രിമിനൽകേസുകളിൽ പ്രതികളായവരാണ് പ്രദേശത്ത് തമ്പടിച്ച് നാട്ടുകാരുടെ സ്വൈര ജീവിതം തകർക്കുന്നത്.പ്രദേശത്തെ ആക്രമണവും ലഹരിക്കച്ചവടവും തടയാൻ പൊലീസ് പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ലഹരി വ്യാപാരം
മുഖ്യതൊഴിൽ
അക്രമിസംഘത്തിന്റെ മുഖ്യവരുമാന മാർഗം ലഹരിവ്യാപാരമാണ്.എം.ഡി.എം.എ,കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും വില്പന നടത്തുകയും ചെയ്യുന്ന വൻ റാക്കാറ്റാണിവിടെ പ്രവർത്തിക്കുന്നത്.സ്‌കൂൾ,കോളേജ് വിദ്യാർത്ഥികൾക്കും വ്യാപകമായി ലഹരിവസ്തുക്കൾ നൽകുന്നുണ്ട്.ലഹരിക്കടിപ്പെട്ട അക്രമിസംഘം കോളേജിലെത്തുന്ന പെൺകുട്ടികളെ ശല്യംചെയ്യുന്നത് പതിവാണ്.ഇതു പേടിച്ച് ഇപ്പോൾ പെൺകുട്ടികൾ ആൺകുട്ടികൾക്കൊപ്പമാണ് കോളേജിൽ വരുന്നതും പോകുന്നതും.ഇതിൽ പ്രകോപിതരായവരാണ് കഴിഞ്ഞ ദിവസം വിദ്യാർത്ഥിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |