കൊച്ചി: അന്യസംസ്ഥാന യുവാവിനെ തലയ്‌ക്ക് പരിക്കേറ്റ് രക്തം വാർന്ന നിലയിൽ റെയിൽവേ പാളത്തിന് സമീപം കണ്ടെത്തി. സംഭവത്തിൽ സമീപത്തെ ചെരിപ്പ് നിർമ്മാണ സ്ഥാപനത്തിലെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.
ബീഹാർ ഗയ സ്വദേശി പാർദീപ് സിംഗാണ് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ രാവിലെ ഏഴിന് പച്ചാളം മാർക്കറ്റിന് സമീപം റെയിൽവേ പാളത്തിനടുത്താണ് രക്തം വാർന്നു കിടന്ന യുവാവിനെ നാട്ടുകാർ കണ്ടത്. എറണാകുളം നോർത്ത് പൊലീസ് എത്തുമ്പോൾ അബോധാവസ്ഥയിലായിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയത്. ആംബുലൻസിൽ കൊണ്ട് പോകും വഴിയാണ് ബീഹാർ സ്വദേശിയാണെന്നും പേര് പർദീപ് സിംഗാണെന്നും ഡ്രൈവറോട് പറഞ്ഞത്.
ചെരിപ്പ് നിർമ്മാണ യൂണിറ്റിന്റെ നടത്തിപ്പുകാരൻ ബീഹാർ സ്വദേശി കൃഷ്ണയെയും രണ്ട് ജീവനക്കാരെയുമാണ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ നാലിന് സ്ഥാപനത്തിനോട് ചേർന്നുള്ള താമസ സ്ഥലത്ത് പാർദീപ് സിംഗ് അതിക്രമിച്ച് കയറാൻ ശ്രമിച്ചപ്പോൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചതായി കൃഷ്ണ മൊഴി നൽകി. വടി ഉപയോഗിച്ചായിരുന്നു ആക്രമണം. ബിഹാർ സ്വദേശികളായ ജീവനക്കാർ പാർദീപ് സിംഗിനെ ആക്രമിച്ചിട്ടില്ലെന്നും കൃഷ്ണയാണ് തലയ്ക്കടിച്ചതെന്നുമാണ് അനുമാനം.
ഇന്ന് പാർദീപ് സിംഗിന്റെ മൊഴിയെടുത്ത ശേഷം തുടർനടപടികൾ സ്വീകരിക്കും. ഇയാളുടെ താമസ സ്ഥലം തിരിച്ചറിഞ്ഞിട്ടില്ല. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |