തിരുവനന്തപുരം: സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഇ-ഹെൽത്ത് വഴി ടോക്കണെടുത്താലും ഡോക്ടറെ കാണാൻ പിന്നെയും രണ്ട് ക്യൂ നിൽക്കണം. ടോക്കണിന്റെ പ്രിന്റിനും സീൽ ചെയ്യാനുമായുള്ള പ്രത്യേക ക്യൂവാണ് രോഗികളെയും കൂട്ടിരിപ്പുകാരെയും വലയ്ക്കുന്നത്. ആശുപത്രികളിലെ നീണ്ട നിര ഒഴിവാക്കാനും നടപടികൾ ലളിതമാക്കാനുമാണ് ഇ-ഹെൽത്ത് സംവിധാനം കൊണ്ടുവന്നതെങ്കിലും, പ്രിന്റും സീലിംഗും നിർബന്ധമായതോടെ അതിന്റെ പ്രയോജനം രോഗികൾക്ക് പൂർണമായി ലഭിക്കുന്നില്ലെന്നാണ് പരാതി. ഇ-ഹെൽത്ത് വഴി ബുക്ക് ചെയ്ത് വരുന്നവർ ടോക്കണിന്റെ പ്രിന്റ് ലഭിക്കുന്നതിന് ആദ്യം ക്യൂ നിൽക്കണം. ശേഷം ടോക്കണിൽ സീൽചെയ്ത് വാങ്ങുന്നതിനായും ക്യൂവിൽ നിൽക്കേണ്ടതുണ്ട്. ഇത് ഇ-ഹെൽത്ത് വഴി ബുക്ക് ചെയ്യാതെ വരുന്ന രോഗികൾക്കൊപ്പമാണ്. ഇത് നീണ്ടനിരതന്നെയാണ്. കൂടാതെ ഒ.പി ടിക്കറ്റ് എടുക്കുന്നത് ഒരു കെട്ടിടത്തിലും എടുത്ത ടിക്കറ്റ് സീൽ ചെയ്യുന്നത് മറ്റൊരു കെട്ടിടത്തിലുമാണ്. രോഗികളുടെ കൂടെയെത്തുന്ന പ്രായമായവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്.
ക്യൂ നിന്ന് തളർന്നു
ദൂരസ്ഥലങ്ങളിൽ നിന്ന് പുലർച്ചെ 4ന് വരെ ആളുകൾ ഒ.പി ടിക്കറ്റിനായി ക്യൂ നിൽക്കുന്നുണ്ടെന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്. ചികിത്സയ്ക്കായി ഡോക്ടറെ കാണുന്നതിനുമുമ്പ് ടിക്കറ്റ് നടപടികൾക്കായി ഏറെ സമയം ചെലവഴിക്കേണ്ടി വരും. ഒ.പി ടിക്കറ്റ് വിതരണം ചെയ്യുന്നതും ടിക്കറ്റ് സീൽ ചെയ്യുന്നതും ഒരേ നടപടിയുടെ ഭാഗമായിരിക്കെ ഇതിനായി രണ്ട് ക്യൂ ഏർപ്പെടുത്തുന്നത് ബുദ്ധിമുട്ട് വർദ്ധിപ്പിക്കുന്നുവെന്നാണ് രോഗികളുടെ പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |