
വിതുര: വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും തൊടുപുഴയിലേക്ക് സർവീസ് നടത്തിയിരുന്ന സൂപ്പർഫാസ്റ്റ് ബസ് സർവീസ് വീണ്ടും നിലച്ചു. സർവീസ് മുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും നടപടികളില്ല. വിതുര ഡിപ്പോയ്ക്ക് മികച്ച കളക്ഷൻ ലഭ്യമാക്കുന്ന സർവീസ് കൂടിയാണ് തൊടുപുഴ ബസ്. രണ്ടാഴ്ച മുൻപ് ചങ്ങനാശ്ശേരിയിൽ ഈ സൂപ്പർഫാസ്റ്റ് അപകടത്തിൽപ്പെട്ടിരുന്നു.
ദീർഘദൂരയാത്രക്കാർക്ക് ഏറെ അനുഗ്രഹമായിരുന്ന ബസ് സർവീസായിരുന്നു. തൊടുപുഴ ബസ് ആറ് വർഷം മുൻപ് കൊവിഡ് കാലത്ത് നിർത്തലാക്കിയിരുന്നു. സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് മന്ത്രിയും എം.എൽ.എയും പ്രശ്നത്തിൽ ബന്ധപ്പെട്ട് രണ്ട് മാസം മുൻപാണ് സർവീസ് പുനരാരംഭിച്ചത്. എന്നാൽ വീണ്ടു നിർത്തലാക്കി.
യാത്രക്കാർ ബുദ്ധിമുട്ടുന്നു
തൊടുപുഴ ബസ്ആദ്യം നെടുമങ്ങാട് വഴിയാണ് സർവീസ് നടത്തിയിരുന്നത്. പുനരാരംഭിച്ചപ്പോൾ പാലോട്, മടത്തറ, കുളത്തൂപ്പുഴ വഴിയാണ് സർവീസ് നടത്തിയത്. ഇത്കളക്ഷനെ കാര്യമായി ബാധിച്ചിരുന്നു. തുടർന്നാണ് സർവീസ് വീണ്ടും നിർത്തിയത്. ഇതോടെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തിറങ്ങി. യാത്രാപ്രശ്നം ചൂണ്ടിക്കാട്ടി കേരളകൗമുദിയും വാർത്ത പ്രസിദ്ധീകരിച്ചു. തുടർന്ന് റൂട്ട് മാറ്റി വീണ്ടും നെടുമങ്ങാട് വഴി തൊടുപുഴയിലേക്ക് സർവീസ് ആരംഭിച്ചു. ഇതോടെ കളക്ഷനിൽ വർദ്ധനവുണ്ടായി. ഇതിനിടയിലാണ് ബസ് ഇടിച്ചത്.
ബസ് അപകടം നടന്നിട്ട് രണ്ടാഴ്ച: പകരത്തിന് ബസില്ല
കേടുപാടുകൾ മാറ്റുന്നതിനായി ചങ്ങനാശ്ശേരിയിലെ വർക്ക്ഷോപ്പിൽ കയറ്റിയെങ്കിലും പണി കഴിഞ്ഞ് ഇതുവരെ പുറത്തിറക്കിയിട്ടില്ല.
പകരം അയക്കുവാൻ വിതുര ഡിപ്പോയിൽ ബസ് ഇല്ലാത്ത അവസ്ഥയാണ്. ബസ് അടിയന്തരമായി പണി നടത്തി അടുത്തയാഴ്ചയോടെ പുനരാരംഭിക്കുമെന്നാണ് കെ.എസ്.ആർ.ടി.സി വ്യക്തമാക്കുന്നത്.
വിതുര തൊടുപുഴ ബസ് സർവീസ് പുനരാരംഭിക്കണം. അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
ഫ്രാറ്റ് വിതുര മേഖലാകമ്മിറ്റി ഭാരവാഹികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |