ആലപ്പുഴ : രണ്ട് വർഷം മുമ്പുള്ള കർക്കടകം ഒന്നിന് തന്റെ കവിതാസമാഹാരം കവി വയലാർ ശരത്ചന്ദ്രവർമ്മയ്ക്ക് സമ്മാനിക്കാൻ ചെന്ന പന്ത്രണ്ടുവയസ്സുകാരി ആതിര അനിലിനോട് കവിതയെക്കുറിച്ച് മാത്രമല്ല കർക്കടകത്തിന്റെ പുണ്യത്തെക്കുറിച്ചും കവി സംസാരിച്ചു. തൊട്ടടുത്ത വർഷത്തിലെ കർക്കടകം ഒന്നിന് ആലപ്പുഴ കൊറ്റംകുളങ്ങര ആനക്കാലുപറമ്പിൽ വീട്ടിൽ ആതിര ഒരു പ്രഖ്യാപനം നടത്തി. അടുത്ത കർക്കടകം വരെ ഞാൻ എല്ലാ ദിവസവും കവിത എഴുതും!
എല്ലാ ദിവസവും എഴുതുക പ്രായോഗികമാണോ എന്ന ആശങ്ക മനസ്സിൽ തോന്നിയെങ്കിലും പിതാവ് തദ്ദേശ സ്വയംഭരണ വകുപ്പ് സീനിയർ ക്ലാർക്ക് വി.അനിലും അമ്മ സംസ്ഥാന ഓഡിറ്റ് ഡിപ്പാർട്ട്മെന്റ് ഓഫീസ് അസിസ്റ്റന്റ് എസ്.ശുഭലക്ഷ്മിയും പൂർണ പിന്തുണ നൽകി. അന്ന് രാത്രിയിൽ ചലഞ്ചിന്റെ ഭാഗമായ ആദ്യ കവിത 'നിനവ്' അമ്മ ശുഭലക്ഷ്മിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. ദിവസവും രാത്രി പഠനത്തിനും ഭക്ഷണത്തിനും ശേഷമാണ് കവിതയെഴുത്തിനായി സമയം നീക്കിവയ്ക്കുന്നത്. കാറ്റു കേട്ട രഹസ്യം, സ്നേഹത്തിന്റെ ഇരുൾമുഖങ്ങൾ, കാവ്യ സാക്ഷ്യം, ഡെയ്സിപൂക്കൾ, രജതസരോവരത്തിലെ നിശാകന്യക, ആൽമരത്തിന്റെ ആത്മഹത്യാക്കുറിപ്പ് തുടങ്ങി 365ാം കവിതയായ 'നന്ദിയോടെ' വരെ എത്തി നിൽക്കുകയാണ് രചനകൾ. എല്ലാ കവിതകളും അമ്മയുടെ ഫേസ്ബുക്ക് പേജിലാണ് പ്രസിദ്ധീകരിച്ചത്. ഇത്തവണ കർക്കടകം പിറന്നപ്പോൾ ചലഞ്ച് അവസാനിക്കുമെങ്കിലും കവിതയെഴുത്ത് തുടരാനാണ് ആലപ്പുഴ കാർമ്മൽ അക്കാഡമി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ആതിര അനിലിന്റെ തീരുമാനം. ആറാം വയസ്സ് മുതൽ കവിതകൾ എഴുതാറുണ്ട് ആതിര . 2024ൽ 'മഴനൂൽമുത്തുകൾ' എന്ന കവിതാസമാഹാരവും പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |