ചെറുതുരുത്തി: തൃശൂർ - പാലക്കാട് ജില്ലകളെ ബന്ധിപ്പിച്ച് ഭാരതപ്പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന മൂന്നാം റെയിൽവേ മേൽപ്പാലം 2027 ഏപ്രിലിൽ യാഥാർത്ഥ്യമാകും. റെയിൽവേ 42 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക രീതിയിലുള്ള പാലം നിർമ്മിക്കുന്നത്. എറണാകുളത്തെ പൗലോസ് ജോർജ് കമ്പനിയാണ് നിർമ്മാണ ചുമതല. പുതിയ പാലം വരുന്നതോടെ ഈ റൂട്ടിലെ ട്രെയിനുകളുടെ യാത്രാസമയം ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ. നിലവിൽ ചെറുതുരുത്തി ഭാരതപ്പുഴയിലെ രണ്ട് പാലങ്ങളിലൂടെ പ്രതിദിനം 120ഓളം ട്രെയിനുകളാണ് കടന്നുപോകുന്നത്. വന്ദേഭാരത് ഉൾപ്പെടെയുള്ള അതിവേഗ ട്രെയിനുകൾക്ക് കടന്നുപോകാൻ മറ്റ് ട്രെയിനുകൾ വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും അരമണിക്കൂറിലധികം പിടിച്ചിടുന്നത് പതിവാണ്. പുതിയ പാലം വരുന്നതോടെ എറണാകുളം, പാലക്കാട് ഭാഗങ്ങളിൽ നിന്നുള്ള ട്രെയിനുകൾക്കും ഷൊർണൂർ സ്റ്റേഷനിൽ കയറാതെ പോകുന്ന വണ്ടികൾക്കും വേഗത്തിൽ കടന്നപോകാനാകും. ഒപ്പം ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുന്നതിനായി ഷൊർണൂർ മുതൽ വള്ളത്തോൾ നഗർ വരെ രണ്ട് പുതിയ റെയിൽ പാതകൾ കൂടി നിർമ്മിക്കുന്നുണ്ട്.പുതിയ പാലത്തിൽ രണ്ട് റെയിൽപാളങ്ങളും ഒരു നടപ്പാതയും ഉൾക്കൊള്ളുന്ന രീതിയിലാണ് രൂപകൽപ്പന.
ഇനി വേഗതയേറും
ചെലവ്-42 കോടി
തൂൺ-13
നീളം-19.84 മീറ്റർ
വീതി- 2.5 മീറ്റർ
37 ടൺ തൂക്കവുമുള്ള ഗർഡറുകൾ-14
കാലവർഷത്തിന് മുൻപ് പ്രധാന ഘട്ടം
നിലവിൽ 11 തൂണുകളുടെ പയലിങ്ങും, 10 തൂണുകളുടെ 13.5 മീറ്റർ വീതിയുള്ള അടിഭാഗം നിർമ്മാണവും പൂർത്തിയായി. കാലവർഷത്തിൽ പുഴയിൽ വെള്ളമുയരാൻ സാധ്യതയുള്ളതിനാൽ ഈ ഭാഗങ്ങളിലെ തൂണുകളുടെ നിർമ്മാണം അതിവേഗം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ബാക്കിയുള്ള രണ്ട് തൂണുകൾ ഷൊർണൂർ ഭാഗത്തായതിനാൽ പുഴയിൽ വെള്ളം ഉയർന്നാലും പണി തടസപ്പെടില്ല.
യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണം പൂർത്തീകരിച്ച് 2027 ഏപ്രിൽ മാസത്തോടെ പുതിയ പാലം റെയിൽവേയ്ക്ക് കൈമാറാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെ. ആർ. അശ്വിൻ (പാലം പണി സൂപ്പർവൈസർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |