ചവറ: ലോകകപ്പ് ഫുട്ബോൾ ആവേശത്തിലേക്ക് നാടും നഗരവും ഉണരുമ്പോൾ, സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവർക്ക് കാൽപന്തുകളിയുടെ ആനന്ദം പകർന്നുനൽകി തേവലക്കര കെ.വി.എം സ്കൂളിലെ കുരുന്നുകൾ മാതൃകയായി. തേവലക്കര കർമ്മൽ സ്നേഹനിലയത്തിലെ അറുപതിലധികം വരുന്ന അന്തേവാസികൾക്കൊപ്പമാണ് സ്കൂളിലെ പത്ത് വയസിന് താഴെയുള്ള അമ്പതോളം കുട്ടികൾ ഫുട്ബോൾ മത്സരവും സൗഹൃദസംഗമവും സംഘടിപ്പിച്ചത്. ടെലിവിഷൻ സ്ക്രീനുകളിൽ മാത്രം കണ്ട് പരിചയിച്ച ഫുട്ബോൾ മത്സരങ്ങൾ നേരിട്ട് അനുഭവിക്കാൻ അന്തേവാസികൾക്ക് അവസരമൊരുക്കുക എന്നതായിരുന്നു ഈ വേറിട്ട കൂട്ടായ്മയുടെ ലക്ഷ്യം. തങ്ങൾക്കിഷ്ടപ്പെട്ട വിവിധ രാജ്യങ്ങളുടെ ജേഴ്സികളണിഞ്ഞ് മൈതാനത്തിറങ്ങിയ കുട്ടികൾ, സ്നേഹനിലയത്തിലെ അന്തേവാസികൾക്കും ജേഴ്സികൾ സമ്മാനമായി നൽകി.
സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനായ 'തൂഫാൻ' പദ്ധതിയുടെ ഭാഗമായി "ലഹരിക്കെതിരെ ഒരു ഗോൾ" എന്ന ശക്തമായ മുദ്രാവാക്യമുയർത്തിയാണ് കുട്ടികൾ കളിമുറ്റത്തെത്തിയത്. ഫാദർ മനോജ് കോശി വൈദ്യൻ പന്ത് തട്ടി മത്സരം ഉദ്ഘാടനം ചെയ്തു. കുട്ടികളോടൊപ്പം ചേർന്ന് അന്തേവാസികളും ആവേശത്തോടെ കാൽപന്ത് തട്ടുകയും ഒപ്പം നൃത്തം ചെയ്യുകയും ചെയ്തതോടെ സ്നേഹനിലയം ഉത്സവപ്പറമ്പായി മാറി. ആരോരുമില്ലാത്ത ഈ അന്തേവാസികളുടെ മനസിലേക്ക് ഫുട്ബോളിലൂടെ സന്തോഷവും പ്രത്യാശയും പകർന്നുനൽകാൻ കുട്ടികൾക്ക് കഴിഞ്ഞത് വേറിട്ടൊരു അനുഭവമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |