
കൊച്ചി: മാസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്ന ജിം പരിശീലകൻ വൻ എം.ഡി.എം.എ ശേഖരവുമായി പിടിയിൽ. ആലുവ എടത്തല പത്താനയത്ത് വീട്ടിൽ മുഹമ്മദ് സാദിഖിനെയാണ് (25) കൊച്ചി സിറ്റി ഡാൻസാഫ് 387.26ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. ബൈക്കും മയക്കുമരുന്ന് ഇടപാടിലൂടെ കിട്ടിയ 66,000 രൂപയും എം.ടി.എം കാർഡും ഉൾപ്പെടെ പിടിച്ചെടുത്തു. തൃക്കാക്കര വാഴക്കാല താണപ്പാടം ക്ലബ് റോഡിലെ മൗണ്ട്മിസ്റ്റ് അപ്പാർട്ട്മെന്റിന് മുന്നിൽ നിന്ന് വ്യാഴാഴ്ച രാത്രി 11.30നാണ് കസ്റ്റഡിയിലെടുത്തത്.
സമീപകാലത്തെ കൊച്ചി സിറ്റി പൊലീസിന്റെ വലിയ ലഹരിവേട്ടയാണ് വാഴക്കാലയിലേത്. മുഹമ്മദ് സാദിഖ് നാളുകളായി രംഗത്തുണ്ടെങ്കിലും പിടിയിലാകുന്നത് ആദ്യമായി. കൊച്ചി സിറ്റി നാർക്കോട്ടിക് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പിടികൂടിയത്.
നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ 100 കിലോമീറ്റർ വേഗത്തിൽ
എക്സൈസിനും പൊലീസിനും പിടികൊടുക്കാതിരിക്കാൻ മുഹമ്മദ് സാദിഖ് ലഹരിയുമായി ബൈക്കിൽ പായുന്നത് 100 കിലോമീറ്റർ വേഗത്തിൽ. ബൈക്കിന് മുന്നിലും പിന്നിലും നമ്പർ പ്ലേറ്റുകൾ ഊരിമാറ്റിയാണ് യാത്ര. പിടിയിലായപ്പോഴും ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല.
കെവിന്റെ മുഖ്യവിതരണക്കാരൻ
കടവന്ത്രയിലെ ആഡംബരഹോട്ടലിൽ എട്ടംഗസംഘത്തിന് മയക്കുമരുന്ന് വിതരണം ചെയ്ത കേസിലുൾപ്പെടെ നിരവധി രാസലഹരിക്കേസുകളിൽ പ്രതിയായ കെവിൻ മാത്യുവിന്റെ മുഖ്യവിതരണക്കാരിൽ ഒരാളാണ് മുഹമ്മദ് സാദിഖ്. ജില്ലയിൽ ലഹരിവിതരണത്തിന് വലിയൊരു ശൃംഖല കെവിൻ കെട്ടിപ്പടുത്തിരുന്നു. കെവിൻ അറസ്റ്റിലായതോടെ ജില്ലയ്ക്ക് പുറത്തുള്ള ഒരാളാണ് സാദിഖിന് രാസലഹരി എത്തിക്കുന്നത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
പണം മറ്റുള്ളവരുടെ അക്കൗണ്ടിൽ
ലഹരിവിതരണ ഇടപാടുകളിൽ മുഹമ്മദ് സാദിഖ് നേരിട്ട് പണം കൈപ്പറ്റാറില്ല. എം.ഡി.എം.എ വാങ്ങുന്നവർ ഇയാൾ മൊബൈലിൽ കാട്ടിക്കൊടുക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തുവേണം പണം നൽകാൻ. ഈ ക്യു.ആർ കോഡുകൾ ചില യുവാക്കളുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ യുവാക്കൾ എ.ടി.എമ്മിൽ നിന്ന് പണം പിൻവലിച്ച് സാദിഖിന് കൈമാറുമ്പോൾ കമ്മീഷൻ കിട്ടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |