തൃശൂർ: സ്വരാജ് റൗണ്ടിന് സമീപം പ്രവർത്തിക്കുന്ന പെൺവാണിഭകേന്ദ്രത്തിൽ നടന്ന കൊലപാതകത്തിന്റെ ഞെട്ടലിലാണ് നഗരം. നഗരഹൃദയത്തിൽ അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നുവെന്ന് പലരും കേൾക്കുന്നതും ഞെട്ടലോടെ. ആരും അറിയാതെ, ജനവാസ മേഖയിലായിരുന്നു പ്രവർത്തനം.
ഒഡീഷ സ്വദേശി ധൻപതി നായിക്കിനെ (27) കൊലപ്പെടുത്തിയ കേസിൽ നാല് സ്ത്രീകളടക്കം ആറുപേരാണ് അറസ്റ്റിലായത്. പണം നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ നാലു സ്ത്രീകളും രണ്ടു പുരുഷന്മാരും അടങ്ങുന്ന സംഘം മർദ്ദിച്ച് അവശനാക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്.
കോരപ്പത്ത് ലൈനിലിലെ കേന്ദ്രത്തിൽ കഴിഞ്ഞ 18ന് രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. നഗരത്തിലെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന ഒഡീഷ സ്വദേശികളായ ധൻപതി നായിക്, മക്കറ മാജി, ത്രിണാദ് മാജി എന്നിവർ ഇവിടെയെത്തി ഇടപാടിന് ശേഷം നൽകേണ്ട പണത്തെച്ചൊല്ലി തർക്കമുണ്ടായി. തുടർന്നാണ് കേന്ദ്രം നടത്തിപ്പുകാരായ മൊഹന്ദി നായിക്, മസുമ, നോബി ഹുസൈൻ, റുബീന ബീഗം, നശ്രിൻ അക്താര, മച്ചാനി ഖാതൂൻ, ബിച്ചു നായിക് എന്നിവർ ചേർന്ന് യുവാക്കളെ മർദ്ദിച്ചവശരാക്കിയത്.
ധൻപത് നായിക്കിന് തലയ്ക്കാണ് പരിക്കേറ്റിരുന്നത്. ചെറിയ പരിക്കേറ്റ മക്കറ മാജി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഏഴുമാസം മുമ്പാണ് കോരപ്പത്ത് ലൈനിലെ വീട് വാടകയ്ക്ക് എടുത്തതത്രെ.
ഇടപാടുകാർ ഇതര സംസ്ഥാനക്കാർ
അസം, ഒഡീഷ എന്നിവിടങ്ങളിലെ യുവതികളെ എത്തിച്ച് ഒഡിഷ സ്വദേശിയാണ് കേന്ദ്രം നടത്തിയിരുന്നത്. ഫ്‌ളാറ്റുകളും വീടുകളും ഉൾപ്പെട്ട മേഖലയിൽ അധികമാരുടെയും ശ്രദ്ധയിൽ പെടാതിരിക്കാൻ വീടിന്റെ പിൻഭാഗത്തെ ചെറിയ ഗേറ്റ് വഴിയാണ് ഇടപാടുകാരെ എത്തിച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ മാത്രമായിരുന്നു ഇടപാടുകാർ. സംഭവം അറിഞ്ഞെത്തിയ പൊലീസ് അന്നുതന്നെ നാലു സ്ത്രീകളും രണ്ടു പുരുഷന്മാരും ഉൾപ്പടെയുള്ളവരെ കസ്റ്റഡിയിലെടുത്തിരുന്നു. ഒളിവിൽ പോയ കേന്ദ്രം നടത്തിപ്പുകാരിലൊരാളായ ബിച്ചു നായിക്കിനായുള്ള തെരച്ചിൽ ഊർജിതമാണ്.
അലഞ്ഞുതിരിയുന്നവരും ഭീഷണി
രാപ്പകലില്ലാതെ അന്യജില്ലാക്കാർ ഉൾപ്പെടെ നിരവധി പേർ നഗരത്തിൽ തമ്പടിച്ചിട്ടുണ്ട്. ഇവർ തമ്മിൽ ഏറ്റുമുട്ടുന്നതും നിത്യസംഭവം. സംന്നദ്ധ സംഘടനകളും മറ്റും നൽകുന്ന ഭക്ഷണം കഴിച്ച് അലഞ്ഞു തിരിയുന്ന സംഘം ഭിക്ഷ തേടി കിട്ടുന്ന പണം കൊണ്ട് മദ്യപിച്ച് ലക്കുകെട്ട് നടക്കുന്നതും പതിവുകാഴ്ച. അന്യസംസ്ഥാന തൊഴിലാളി കേന്ദ്രങ്ങളിൽ ലഹരി മാഫിയയും ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |