കൊടുങ്ങല്ലൂർ: സർക്കാർ പ്രഖ്യാപിച്ച 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയെത്തുടർന്ന് കളക്‌ഷൻ കുത്തനെ ഇടിഞ്ഞതോടെ കൊടുങ്ങല്ലൂർ റൂട്ടിൽ പത്തോളം സ്വകാര്യ ബസുകൾ സർവീസ് നിറുത്തിവച്ചു. ഗുരുവായൂർ - എറണാകുളം റൂട്ടിൽ ഓടുന്ന ആറ്റുപറമ്പത്ത്, ഇറ്റിത്തറ, വലിയപറമ്പിൽ തുടങ്ങിയ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സർവീസ് നിറുത്തിയത്. സ്ത്രീ യാത്രക്കാർ പൂർണമായും പ്രിയദർശിനി ബസുകളിലേക്ക് മാറിയതാണ് സ്വകാര്യ ബസുകൾക്ക് തിരിച്ചടിയായത്.
നിലവിൽ കൊടുങ്ങല്ലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ആറും ഗുരുവായൂർ ഡിപ്പോയിൽ നിന്ന് ഒൻപതും ഓർഡിനറി ബസുകൾ ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. എറണാകുളം, പറവൂർ, പൊന്നാനി ഡിപ്പോകളിൽ നിന്നുള്ള പ്രിയദർശിനി ബസുകളും ഇതിനുപുറമെയുണ്ട്. ഇതോടെ കൊടുങ്ങല്ലൂരിൽ നിന്ന് ഗുരുവായൂരിലേക്കും പറവൂരിലേക്കും സർവീസ് നടത്തിയിരുന്ന ചില സ്വകാര്യ ഓർഡിനറി ബസുകളും ആളില്ലാത്തതുമൂലം ട്രിപ്പുകൾ വെട്ടിച്ചുരുക്കുകയോ സർവീസ് നിറുത്തുകയോ ചെയ്തു. തൃശൂർ ഡി.സി.സി സെക്രട്ടറിയായ നൗഷാദ് ആറ്റുപറമ്പത്തിന്റെ ഉടമസ്ഥതയിലുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും ഇതിൽ ഉൾപ്പെടും.
താങ്ങാനാകാതെ വരുമാനത്തകർച്ച
ഇന്ധനവില വർദ്ധനവിന് പിന്നാലെയുണ്ടായ വരുമാനത്തകർച്ച താങ്ങാനാകില്ലെന്ന് ബസുടമകളും തൊഴിലാളികളും പറയുന്നു. സ്‌പെയർ പാർട്‌സ് വിലയും ടയർ റിസോളിംഗ് നിരക്കും ഉയർന്നു. ഡീസൽ ചെലവും കൂലിയും കഴിഞ്ഞാൽ മിച്ചമൊന്നും ഇല്ലാത്ത അവസ്ഥയാണെന്നും ഉടമകൾ പരാതിപ്പെടുന്നു
വരുമാനത്തകർച്ചയും ആളുകൾ കയറാത്ത സാഹചര്യവും തുടർന്നാൽ സർവീസ് പൂർണമായി നിറുത്തേണ്ടി വരും.
- രാജൻ കോവിൽപറമ്പിൽ, സെക്രട്ടറി, ജില്ലാ പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോ.
ചുരുക്കത്തിൽ
സ്ത്രീ യാത്രക്കാർ കെ.എസ്.ആർ.ടി.സി.യിലേക്ക് മാറി
സ്വകാര്യ ബസുകളുടെ വരുമാനം കുത്തനെ ഇടിഞ്ഞു
എറണാകുളം റൂട്ടിലെ പത്തോളം ബസുകൾ ഓട്ടം നിറുത്തി
കെ.എസ്.ആർ.ടി.സി. സാന്നിദ്ധ്യം
കൊടുങ്ങല്ലൂർ ഡിപ്പോ: 6 ബസുകൾ
ഗുരുവായൂർ ഡിപ്പോ: 9 ബസുകൾ
(എറണാകുളം, പറവൂർ, പൊന്നാനി ഡിപ്പോകളിൽ നിന്നുള്ള സർവീസുകളും)
വിലക്കയറ്റവും
ഡീസൽ, ഇന്ധനവില വർദ്ധനവ്.
ടയർ റിസോളിങ് നിരക്കിൽ 1000 - 1500 രൂപയുടെ വർദ്ധനവ്.
ബ്രേക്ക് ലൈൻ, ഓയിൽ തുടങ്ങിയ സ്‌പെയർ പാർട്‌സുകൾക്കും വില കൂടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |