തൃശൂർ: ജനാധിപത്യത്തിന്റെ ആരോഗ്യകരമായ മുന്നേറ്റത്തിന് തിരുത്തൽ ശക്തികൾ അനിവാര്യമാണെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. സാഹിത്യ നിരൂപകനും പ്രഭാഷകനുമായിരുന്ന ബാലചന്ദ്രൻ വടക്കേടത്തിന്റെ സ്മരണയ്ക്കായി കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്‌കാരം ഡോ. എം.എൻ. കാരശ്ശേരിക്ക് സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുകുമാർ അഴീക്കോട്, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ എന്നിവരുടെ അഭാവം നികത്താൻ പോന്ന രീതിയിലേക്ക് കാരശ്ശേരിയെപ്പോലുള്ളവർ ഉയർന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എതിർസ്വരങ്ങളെ ഇല്ലാതാക്കി ഏകാധിപത്യ ശൈലിയിലൂടെ മുന്നോട്ട് പോയതിന്റെ ദുരന്തമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്ന് പുരസ്‌കാരം ഏറ്റുവാങ്ങി ഡോ. എം.എൻ. കാരശ്ശേരി പറഞ്ഞു. 25,000 രൂപയും മെമന്റോയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ഡോ. ജയിംസ് ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ, ഡോ. പി.വി. കൃഷ്ണൻ നായർ, എൻ. ശ്രീകുമാർ, ബാലചന്ദ്രൻ വടക്കേടത്തിന്റെ സഹധർമ്മിണി സതി ടീച്ചർ, ആന്റോ കുണ്ടുകുളം, രാമചന്ദ്രൻ പള്ളിയിൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |