
ശമ്പളം കൊണ്ട് ആശുപത്രികളിൽ പോയാൽ കീശകീറും
തൃശൂർ: സർവീസിലുള്ള ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ 'മെഡിസെപ്' പദ്ധതി പൂർണമായും താളംതെറ്റുന്നു. ഓരോ മാസവും 817രൂപ വീതം പ്രീമിയം തുക ഈടാക്കുന്നുണ്ടെങ്കിലും ആശുപത്രികളിലെത്തുന്ന രോഗികൾക്ക് അർഹമായ സേവനം ലഭിക്കുന്നില്ലെന്നാണ് പരാതി. അത്യാധുനിക ചികിത്സകൾ വാഗ്ദാനം ചെയ്ത് തുടങ്ങിയ പദ്ധതിയിൽ നിലവിൽ പ്രമുഖ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളൊന്നും സഹകരിക്കുന്നില്ല. എംപാനൽ ചെയ്ത ആശുപത്രികളുടെ പട്ടികയിൽ ഭൂരിഭാഗവും ചുരുക്കം. ചില കണ്ണാശുപത്രികളുടെ പേരുപോലും കേട്ടിട്ടില്ലാത്ത ചെറിയ സ്ഥാപനങ്ങളുമാണെന്ന് ജീവനക്കാർ ആരോപിക്കുന്നു.
ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് തുക തട്ടിയെടുക്കാനായി യഥാർത്ഥ ബിൽ തുകയുടെ രണ്ടും മൂന്നും ഇരട്ടി തുക രേഖകളിൽ കാണിക്കുന്ന കൊള്ളലാഭങ്ങളും ആശുപത്രികൾ നടത്തുന്നുണ്ട്. പദ്ധതി വീണ്ടെടുക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടിവേണമെന്ന് വിവിധ സംഘടനകളും പെൻഷൻകാരും ആവശ്യപ്പെടുന്നുണ്ട്.
ചികിത്സാചെലവ് ആദ്യം അടക്കണം
മെഡിസെപ്പ് കാർഡുമായി ചെല്ലുന്ന രോഗികളോട് മൊത്തം ചികിത്സാച്ചെലവ് തരണമെന്നാണ് പല ആശുപത്രി മാനേജ്‌മെന്റുകളും ആവശ്യപ്പെടുന്നത്. ഇൻഷ്വറൻസ് വഴി തുക ലഭിക്കാൻ വൈകുമെന്ന കാരണം പറഞ്ഞാണ് ഈ പിരിവ്. ഇതിനുപുറമേ, കാർഡുള്ളവർക്ക് കിടത്തിച്ചികിത്സയ്ക്ക് ബെഡുകൾ ലഭ്യമല്ലെന്ന് പറഞ്ഞ് മടക്കി അയക്കുന്ന സംഭവങ്ങളും പതിവാണ്.
പ്രധാന ആവശ്യങ്ങൾ:
1. നിലവിലെ വിപണി നിരക്കുകൾക്ക് അനുസൃതമായി പാക്കേജ് നിരക്കുകൾ പുതുക്കുക.
2. സഹകരണ മേഖലയിലെയും താലൂക്ക്/ജില്ലാ തലങ്ങളിലെയും മികച്ച സ്വകാര്യ ആശുപത്രികളെ ദ്ധതിയിൽ ഉൾപ്പെടുത്തുക.
3. അനാവശ്യ ബില്ലിംഗും ചികിത്സാ നിഷേധവും തടയാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പരാതി പരിഹാര അതോറിട്ടി സജ്ജമാക്കുക.
4. മെഡിസെപ്പ് വഴി ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് ആധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |