കൊടുങ്ങല്ലൂർ : ഓണ വിപണിയിൽ ഇത്തവണ കാത്തിരിക്കുന്നത് വൻ വിലവർദ്ധന. അരിക്കും പഞ്ചസാരയ്ക്കും പയർ വർഗങ്ങൾക്കും വിലയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് സാധാരണ ജനങ്ങളെ വല്ലാതെ ദുരിതത്തിലാക്കും. ഏറ്റവുമധികം ഡിമാന്റുള്ള അരികൾക്ക് കിലോവിന് 5 രൂപ മുതൽ 12 രൂപ വരെ കൂടി. ജയ, റോസ്, ചെറുമണി, പവിഴം, സുലേഖ തുടങ്ങിയ വിവിധ ബ്രാന്റുകളിൽ അറിയപ്പെടുന്ന അരികൾക്കെല്ലാം വിലയിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കോട്ടപ്പുറം മാർക്കറ്റിലെ മൊത്ത വിതരണ കേന്ദ്രത്തിൽ ആന്ധ്ര ജയയ്ക്ക് 42 രൂപയുണ്ടായിരുന്നത് 46 രൂപയായി വർദ്ധിച്ചു. കർണാടക വടി മട്ടയ്ക്ക് 53 രൂപയിൽ നിന്നും 61 ആയി ഉയർന്നു. കിലോഗ്രാമിന് 45 രൂപയുണ്ടായിരുന്ന പഞ്ചസാരയുടെ വില 51 ആയി ഉയർന്നു. 200 രൂപയുണ്ടായിരുന്ന മുളകിന്റെ വിലയും 300 ലേക്ക് ഉയർന്നിട്ടുണ്ട്. ഒരാഴ്ചക്കിടെ 270 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ വില 320 രൂപയായി. ചില്ലറ വിപണിയിൽ ഉപഭോക്താക്കൾ ഇതിലും അധികം നൽകേണ്ടിവരും. ഓണം അടുക്കുന്നതോടെ വീണ്ടും വില ഉയരും. പഞ്ചസാരയ്ക്ക് ഒറ്റയടിക്ക് ആറ് രൂപയാണ് കൂടിയത്. പച്ചക്കറി ഉത്പ്പന്നങ്ങളുടെ വിലയും നല്ല പോലെ ഉയർന്നിട്ടുണ്ട്. കോഴി തീറ്റക്കും കാലിതീറ്റക്കും വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കിലോഗ്രാമിന് അഞ്ച് മുതൽ എട്ടുരൂപ വരെയാണ് വർദ്ധിച്ചിരിക്കുന്നത്. ഇത് ക്ഷീര കർഷകർക്ക് കനത്ത തിരിച്ചടിയാണ്.
വിലക്കയറ്റം ഇങ്ങനെ
പഞ്ചസാര- മുമ്പ് 45 ഇപ്പോൾ 51
മുളക്-മുമ്പ് 200 ഇപ്പോൾ 300
വെളിച്ചെണ്ണ മുമ്പ് 270 ഇപ്പോൾ 320
ഓണമാകുമ്പോൾ ചെലവ് കുറഞ്ഞാലും വില കുറയില്ല.
ഷൺമുഖൻ
(പലവ്യഞ്ജന വ്യാപാരി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |