
ഇരിങ്ങാലക്കുട: ഡി.ആർ.ഡി.ഒ (പ്രതിരോധ മന്ത്രാലയം) ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ഐ.ഡി കാർഡ് നിർമ്മിച്ച് തട്ടിപ്പിന് ശ്രമിച്ച ചെന്നൈ സ്വദേശി അറസ്റ്റിൽ. തമിഴ്നാട് ചെന്നൈ കോടമ്പാക്കം ഭാരതീശ്വരർ കോളനി സ്വദേശി ശങ്കർ (46) ആണ് തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. വി.ഐ.പി പരിഗണന ലക്ഷ്യമിട്ട് വ്യാജ ഇമെയിൽ കഴിഞ്ഞ ആഗസ്റ്റ് 25നാണ് കേസിനാസ്പദമായ സംഭവം. ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തുന്ന തന്റെ ഭാര്യയ്ക്കും മകൾക്കും ആവശ്യമായ സഹായങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലിലേക്ക് പ്രതി സന്ദേശമയക്കുകയായിരുന്നു. വിശ്വസനീയതയ്ക്കായി സ്വന്തം ഫോട്ടോ പതിച്ച വ്യാജ ഡി.ആർ.ഡി.ഒ ഐ.ഡി കാർഡും ഇമെയിലിനൊപ്പമുണ്ടായിരുന്നു. വ്യാജരേഖ പൊളിച്ചടുക്കി പൊലീസ് സന്ദേശത്തിൽ സംശയം തോന്നിയ മേധാവി മുഹമ്മദ് നദീം ഐ.പി.എസ് വിഷയം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സലീഷ് എൻ.എസിന് കൈമാറി. തുടർന്ന് പരിശോധനയിൽ ഐ.ഡി കാർഡും സന്ദേശവും വ്യാജമാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി. തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ ചെന്നൈയിൽ നിന്ന് പിടികൂടുകയുമായിരുന്നു. പൊതുസേവകനായി ആൾമാറാട്ടം നടത്തൽ, വ്യാജരേഖ നിർമ്മാണം, ഇലക്ട്രോണിക് മാധ്യമ ദുരുപയോഗം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |