SignIn
Kerala Kaumudi Online
Saturday, 11 July 2026 12.41 PM IST

ഡോക്ടർമാർ കൊവിഡ് സെന്ററിലേക്ക് : മെഡിക്കൽ കോളേജിൽ പ്രതിസന്ധി

medical-

തൃശൂർ: ഡോക്ടർമാരുടെ ഒഴിവ് നികത്താതെ മുളങ്കുന്നത്ത്കാവ് മെഡിക്കൽ കാേളേജിലുള്ളവരെ കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളിലേക്ക് നിയോഗിച്ചാൽ ഗുരുതര രോഗങ്ങളുടെ ചികിത്സ പ്രതിസന്ധിയിലാവുമെന്ന് ആശങ്ക. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരെ ഫസ്റ്റ് ലൈൻ കേന്ദ്രങ്ങളിൽ നിന്നെത്തിക്കുന്നത് മെഡിക്കൽ കോളേജിലേക്കാണ്. മറ്റ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ നിന്ന് വരുന്ന രോഗികളും മെഡിക്കൽ കോളേജിലുണ്ട്. കൊവിഡ് ഗുരുതരമായി ബാധിക്കുന്നവർക്ക് വിദഗ്ദ്ധചികിത്സ ലഭ്യമാക്കാൻ മെഡിക്കൽ കോളേജിലെ എല്ലാ വിഭാഗം ഡോക്ടർമാരുടെയും സേവനം അനിവാര്യമാണ്.

ചാലക്കുടിയിലെ സെൻ്ററിലേക്ക് ഒരു ഡോക്ടറടക്കം അഞ്ച് ജീവനക്കാരെ മാറ്റി വെള്ളിയാഴ്ച ഉത്തരവിറങ്ങിയിരുന്നു. ഓരോ ബാച്ചായാണ് കൊവിഡ് ഡ്യൂട്ടി. അതുകൊണ്ട് ഡോക്ടർമാർക്ക് അവധി നൽകുമ്പോൾ കൂടുതൽ പേരെ നിയോഗിക്കേണ്ടി വരും. അതുകൊണ്ടു തന്നെ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളിൽ താത്കാലിക ഡോക്ടർമാരെയോ മറ്റോ നിയോഗിച്ചാൽ മതിയാകുമെന്നാണ് ഡോക്ടർമാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.

ജീവനക്കാർക്ക് ഉണ്ടാകുന്ന ക്വാറൻ്റൈനും മെഡിക്കൽ കാേളേജിൽ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. കൊവിഡ് ചികിത്സ തുടങ്ങിയ ശേഷം മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ശസ്ത്രക്രിയകളെല്ലാം സർക്കാർ നിർദേശ പ്രകാരം നിറുത്തിയിരുന്നു. മാസങ്ങൾക്ക് മുൻപ് ചെയ്യേണ്ട ഈ ശസ്ത്രക്രിയകളെല്ലാം അടിയന്തര ശസ്ത്രക്രിയകളായി മാറി. ഡോക്ടർമാരുടെ കുറവ് മൂലം ശസ്ത്രക്രിയകൾ വേണ്ടപ്പോൾ ചെയ്യാനാകുന്നില്ല. 60 ലേറെ ഡോക്ടർമാരുടേയും ജീവനക്കാരുടേയും ഒഴിവ് മെഡിക്കൽ കോളേജിലുണ്ട്. അതേസമയം കൊവിഡ് കേന്ദ്രങ്ങളിലെ താത്കാലിക നിയമനത്തിന് ഡോക്ടർമാർ തയ്യാറാവുന്നില്ലെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

മെഡിക്കൽ കോളേജിലെ ഡോക്ടർമാർ

ക്ളിനിക്കൽ, നോൺക്ളിനിക്കൽ: 250

പി.ജി വിദ്യാർത്ഥികൾ: 400

ഹൗസ് സർജൻമാർ: 118

'' ഗവ. മെഡിക്കൽ കോളേജ് ഡോക്ടർമാരെയും പി.ജി. വിദ്യാർത്ഥികളെയും ഹൗസ് സർജൻമാരെയും മെഡിക്കൽ കോളേജിന് പുറത്തുള്ള കേന്ദ്രങ്ങളിൽ നിയമിക്കാനുള്ള തീരുമാനം പിൻവലിക്കണം. കൊവിഡ് അല്ലാതെയുള്ള മറ്റ് ഡ്യൂട്ടികൾ, ഓൺലൈൻ ക്ലാസുകൾ, ലാബ് വർക്കുകൾ, യൂണിവേഴ്‌സിറ്റി പരീക്ഷാ നടത്തിപ്പ് തുടങ്ങിയ ജോലികൾ നിലവിൽ ചെയ്യുന്നുണ്ട്.

കെ.ജി.എം.സി.ടി.എ. നിർദ്ദേശിച്ച കാര്യങ്ങൾ പരിഗണിച്ചാൽ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കാം ''

ഡോ. ലെയ്സൺ ലോനപ്പൻ, സെക്രട്ടറി, കെ.ജി.എം.സി.ടി.എ. മെഡിക്കൽ കോളേജ് യൂണിറ്റ്.

കെ.ജി.എം.സി.ടി.എ.യുടെ നിർദ്ദേശങ്ങൾ:

  • പി.ജി. വിദ്യാർത്ഥികൾക്ക് അവരുടെ ജില്ലകളിലെ കേന്ദ്രങ്ങളിൽ ഡ്യൂട്ടി നൽകാം
  • ഡ്യൂട്ടി ചെയ്യുന്ന പി.ജിക്കാർക്ക് നിശ്ചിത മാർക്ക് അനുവദിക്കാം
  • സേവന, വേതന വ്യവസ്ഥകൾ കൃത്യമായി ഉറപ്പുവരുത്തണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL