ഫിലാഡൽഫിയ: കളി തീരുംവരെ പരുക്കൻ അടവുകൾ പുറത്തെടുത്ത പാരഗ്വേയെ പെനാൽറ്റിയിൽ നിന്ന് കിട്ടിയ ഏക ഗോളിന് തോൽപ്പിച്ച് ഫ്രാൻസ് ലോകകപ്പ് ഫുട്ബാളിന്റെ അവസാന എട്ടിലെത്തി. 70-ാം മിനിട്ടിൽ സൂപ്പർതാരം കിലിയൻ എംബാപ്പെയാണ് വിജയഗോളടിച്ചത്. പലപ്പോഴും കൈയ്യാങ്കളിയുടെ വക്കിലെത്തിയ മത്സരത്തിനൊടുവിൽ പരസ്പരം കൈകൊടുക്കാൻ പോലും തയ്യാറാകാതെയാണ് എംബാപ്പെ അടക്കമുള്ള ഫ്രഞ്ച് താരങ്ങൾ മടങ്ങിയത്.
13 ഫൗളുകൾ ചെയ്ത പാരഗ്വേയ്ക്ക് ഒരു മഞ്ഞക്കാർഡുപോലും നൽകാതിരുന്ന ഉസ്ബക്കിസ്ഥാൻ റഫറി ഇൽഗിസ് തന്തഷേവിനെതിരെയും വിമർശനങ്ങൾ ഉയർന്നു. ക്വാർട്ടർ ഫൈനലിൽ മൊറോക്കോയാണ് ഫ്രാൻസിന്റെ എതിരാളികൾ. പ്രീ ക്വാർട്ടറിൽ സഹആതിഥേയരായ കാനഡയെ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്കാണ് മൊറോക്കോ കീഴടക്കിയത്. 50, 82 മിനിട്ടുകളിൽ അസദിൻ ഔനാഹിയും ഇൻജുറി ടൈമിൽ സൂഫിയാൻ റഹീമിയുമാണ് ഗോളുകൾ നേടിയത്. കഴിഞ്ഞ ലോകകപ്പ് സെമിയിൽ മൊറോക്കോയെ തോൽപ്പിച്ചാണ് ഫ്രാൻസ് ഫൈനലിലെത്തിയിരുന്നത്.
പോർച്ചുഗലും സ്‌പെയ്‌നും നേർക്കുനേർ
ഇന്ന് രാത്രി 12.30ന് നടക്കുന്ന ലോകകപ്പ് പ്രീ ക്വാർട്ടർ മത്സരത്തിൽ വെറ്ററൻ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും യുവതാരം ലാമിൻ യമാലിന്റെ സ്‌പെയ്‌നും ഏറ്റുമുട്ടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |