
അബുദാബി: യുഎഇയിലെ മലയാളികൾ അടക്കമുള്ള പ്രവാസികൾ നാട്ടിലേയ്ക്ക് പോകുമ്പോൾ സ്വർണം വാങ്ങിക്കൊണ്ട് പോകുന്നതും സ്വർണം അയച്ചുകൊടുക്കുന്നതും സാധാരണമാണ്. യുഎഇയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കും ഇന്ത്യൻ നിവാസികൾക്കും ഇപ്പോഴും സ്വർണം കൊണ്ടുപോകാൻ അനുവാദമുണ്ട്. എന്നാൽ ഇന്ത്യൻ നിയന്ത്രണങ്ങൾ അനുസരിച്ച് ഡിക്ലറേഷൻ, കസ്റ്റംസ് തീരുവയ്ക്ക് വിധേയമായി മാത്രമേ നിലവിൽ സ്വർണം കൊണ്ടുവരാൻ സാധിക്കുകയുള്ളൂ.
സ്വർണ നാണയങ്ങളും ബാറുകളും കൊണ്ടുപോകാൻ അനുവാദമുണ്ടെങ്കിലും അവ ഡ്യൂട്ടി ഫ്രീ ആഭരണ അലവൻസിൽ ഉൾപ്പെടില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. കഴിഞ്ഞ മേയ് 13ന് സ്വർണം, വെള്ളി, വിലയേറിയ ലോഹങ്ങൾ എന്നിവയുടെ ഇറക്കുമതി തീരുവ 9 ശതമാനം മുതൽ 15 ശതമാനം വരെ ഇന്ത്യ കുത്തനെ വർദ്ധിപ്പിച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് ദുബായിൽ 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 547.25 ദിർഹമാണ് (14,345.53 രൂപ). ഇന്ത്യയിൽ ഇത് 15,600 രൂപയും (595 ദിർഹം).
2026ലെ ഇന്ത്യൻ കസ്റ്റംസ് ബാഗേജ് നിയമങ്ങൾ പ്രകാരം ഒരു വർഷത്തിൽ കൂടുതൽ വിദേശത്ത് താമസിച്ചവർക്ക് പുരുഷ യാത്രക്കാർക്ക് 20 ഗ്രാം വരെയും, സ്ത്രീ യാത്രക്കാർക്ക് 40 ഗ്രാം വരെയും നികുതി രഹിത സ്വർണ്ണാഭരണങ്ങൾ കൊണ്ടുവരാം. പുതുക്കിയ ഇറക്കുമതി തീരുവ ഘടന പ്രകാരം ഇതിൽ കൂടുതലുള്ള ഏത് അളവിനും കസ്റ്റംസ് തീരുവ ബാധകമാണ്.
വേൾഡ് ഗോൾഡ് കൗൺസിലിന്റെ 2026ലെ കണക്കുകൾ പ്രകാരം യുഎഇയിൽ സ്വർണ നാണയങ്ങൾക്കും ബാറുകൾക്കുമുള്ള ഡിമാൻഡ് കുത്തനെ വർദ്ധിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 3.1 ടണ്ണായിരുന്നു ഡിമാൻഡ്. നിലവിലിത് 4.0 ടണ്ണാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |