
ദുബായ്: വേനൽക്കാലം കടുത്തതോടെ ജീവനക്കാർക്ക് ആശ്വാസമായി തൊഴിൽസമയത്തിൽ മാറ്റംവരുത്തി ദുബായിലെ സർക്കാർ സ്ഥാപനങ്ങൾ. ജൂൺ 29 മുതൽ സെപ്‌തംബർ പത്ത് വരെയാണ് വേനൽക്കാല ഇളവുകൾ അനുവദിച്ചിരിക്കുന്നത്. ജീവനക്കാരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് അതിൽ ആദ്യ ഗ്രൂപ്പിന് തിങ്കൾ മുതൽ വ്യാഴം വരെ പ്രതിദിനം ഏഴ് മണിക്കൂറും വെള്ളിയാഴ്‌ച നാലര മണിക്കൂറും ജോലി ചെയ്യണം. രണ്ടാമത്തെ ഗ്രൂപ്പിന് തിങ്കൾ മുതൽ വ്യാഴം വരെ പ്രതിദിനം എട്ട് മണിക്കൂർ ജോലി ചെയ്യണം. ഇവർക്ക് വെള്ളിയാഴ്‌ച അവധിയായിരിക്കും.
ദുബായിലെ മിക്ക സർക്കാർ ജീവനക്കാർക്കും ശനി, ഞായർ ദിവസങ്ങൾ അവധിയാണ്. ഇനി വെള്ളിയാഴ്‌ച കൂടി അവധി ലഭിക്കുന്നത് ഇവർക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഓരോ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് അവരുടെ ജോലിയുടെ സ്വഭാവം അനുസരിച്ച് വേനൽക്കാലത്ത് നൽകിയ ഇളവ് പ്രയോജനപ്പെടുത്താവുന്നതാണ്.
2024ലാണ് ആദ്യമായി സർക്കാർ ജീവനക്കാർക്ക് വേനൽക്കാലത്ത് തൊഴിൽ ഇളവുകൾ നൽകിത്തുടങ്ങിയത്. ജീവനക്കാരുടെ ആവശ്യങ്ങൾ പഠിച്ച ശേഷമാണ് ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ഇത്തരമൊരു തീരുമാനമെടുത്തത്. ജീവനക്കാർക്ക് പിന്തുണ നൽകുക, അവരുടെ സേവനം മെച്ചപ്പെടുത്തുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ. വേനൽക്കാലത്ത് കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാമെന്ന സന്തോഷത്തിലാണ് ജീവനക്കാർ.
അതേസമയം, ജൂൺ 15നും സെപ്‌തംബർ 15നും ഇടയിൽ യുഎഇയിലുടനീളം ഉച്ചയ്‌ക്ക് 12.30 മുതൽ വൈകിട്ട് മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണ്. നിയമം ലംഘിക്കുന്നതായി കണ്ടാൽ കമ്പനികൾ ഒരു തൊഴിലാളിക്ക് 5,000 ദിർഹം വീതം പിഴയടക്കേണ്ടി വരും. കൂടുതൽപേരെക്കൊണ്ട് തൊഴിലെടുപ്പിച്ചാൽ പരമാവധി 50,000 ദിർഹം വരെ പിഴ ചുമത്തും. പൊതുജനങ്ങൾക്ക് 600590000 എന്ന നമ്പറിലോ മൊഹ്‌റയുടെ കോൾ സെന്റർ വഴിയോ മന്ത്രിലായത്തിന്റെ വെബ്‌സൈറ്റ് വഴിയോ ഇത്തരം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |