
കുവൈറ്റ് സിറ്റി: പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് താത്‌കാലികമായി നിർത്തിവച്ച വ്യോമ ഗതാതഗത പ്രവർത്തനങ്ങൾ കുവൈറ്റ് പുനരാരംഭിച്ചു. യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ശക്തമായ ആക്രമണം തുടരുന്ന സാഹചര്യത്തിലായിരുന്നു നേരത്തെ വ്യോമപാത അടച്ചത്. മുൻകരുതൽ നടപടികൾ ലഘൂകരിച്ചതിന്റെ ഭാഗമായാണ് പ്രവർത്തനം പുനരാരംഭിച്ചതെന്ന് ഡയറക്‌ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി ജി സി എ) അറിയിച്ചു.
അംഗീകൃത ഷെഡ്യൂളുകൾ അനുസരിച്ച് ഫ്ളൈറ്റ് സർവീസുകൾ വീണ്ടും തുടങ്ങിയെങ്കിലും സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഡി ജി സി എ വ്യക്തമാക്കി. പുതിയ സംഭവവികാസങ്ങളുണ്ടായാൽ ഉടനടി നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. പുതിയ അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക വെബ്‌സൈറ്റുകൾ സന്ദർശിക്കാനും യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി നിർദേശമുണ്ട്.നേരത്തെ വ്യോമപാത താൽക്കാലികമായി അടച്ചതിനെത്തുടർന്ന് അനേകം വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി കുവൈറ്റ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരുന്നു.
കഴിഞ്ഞയാഴ്‌ച കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനലിലുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പശ്ചിമേഷ്യൻ സംഘർഷം മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യാക്കാർക്ക് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസികൾക്ക് നാട്ടിലെത്താനോ നാട്ടിൽ നിന്ന് തിരികെ ജോലിയിൽ പ്രവേശിക്കാനോ കഴിയാത്ത സാഹചര്യത്തിലാണ്. അനേകം പേർ ജോലി നഷ്ടമാകുമോയെന്ന ആശങ്കയിലുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |