അബുദാബി: മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികളുള്ള രാജ്യമാണ് യുഎഇ. ഇതിൽ അധികംപേരുമുള്ളത് ദുബായിലും അബുദാബിയിലുമാണ്. ജോലി കഴിഞ്ഞ് ക്ഷീണിച്ച് വരുന്ന പ്രവാസികളിൽ ഭൂരിഭാഗവും പുറത്തുനിന്നാകും ഭക്ഷണം കഴിക്കാറുള്ളത്. മാത്രമല്ല, അമിതമായ സ്‌ട്രസ് കാരണം പലർക്കും അനാരോഗ്യകരമായ ഭക്ഷണങ്ങളോടാകും കൂടുതൽ ആകർഷണവും തോന്നുക. എന്നാൽ, ശരീരത്തിന് ദോഷകരമായ ഇത്തരം ഭക്ഷണങ്ങളുടെ സ്ഥാനം മാറ്റിയിരിക്കുകയാണ് അബുദാബിയിലെ സൂപ്പർ മാർക്കറ്റുകൾ.
നേരത്തേ പ്രവേശന കവാടങ്ങളിലും ബില്ലിംഗ് കൗണ്ടറുകളിലുമെല്ലാം ജങ്ക് ഫുഡുകൾ നിരത്തി വയ്‌ക്കുന്നത് കാണാമായിരുന്നു. ഇപ്പോൾ അബുദാബിയിലെ പല സൂപ്പർ മാർക്കറ്റുകളിലും ബില്ലിംഗ് കൗണ്ടറുകൾക്ക് സമീപമുള്ള ചോക്ലേറ്റുകൾ ഉൾപ്പെടെയുള്ളവ അപ്രത്യക്ഷമായി. ഇത് പെട്ടെന്നുണ്ടായ മാറ്റമല്ല. അബുദാബി ഹെൽത്തി ലിവിംഗ് പ്രോഗ്രാമിന്റെ ഭാഗമായി സ്റ്റോർ എൻട്രൻസുകളിൽ നിന്നും അനാരോഗ്യകരമായ ഭക്ഷണപാനീയങ്ങൾ നീക്കം ചെയ്യണമെന്ന് സൂപ്പർ മാർക്കറ്റുകൾക്ക് നിർദേശം ലഭിച്ചിരുന്നു.
മുതിർന്നവരുടെയും കുട്ടികളുടെയും അനാരോഗ്യകരമായ ശീലങ്ങളെ മാറ്റുന്നതിൽ ഇത് വലിയ പങ്ക് വഹിക്കുമെന്നാണ് അബുദാബിയിലെ താമസക്കാർ പറയുന്നത്. പ്രത്യേകിച്ച് ബില്ലിംഗ് കൗണ്ടറിൽ കാത്തുനിൽക്കുമ്പോൾ ആവശ്യമില്ലെങ്കിലും പലരും ഭക്ഷണസാധനങ്ങൾ വാങ്ങിക്കൂട്ടുന്നു. ആരോഗ്യം മാത്രമല്ല, അനാവശ്യ പണച്ചെലവ് കുറയ്‌ക്കാനും ഇതിലൂടെ സാധിക്കും.
പലരും ദിവസേന കഴിച്ചുകൊണ്ടിരുന്ന പല സാധനങ്ങളിലും അമിതമായ അളവിൽ മധുരവും എണ്ണയും അടങ്ങിയിട്ടുണ്ടായിരുന്നു. ചോക്ലേറ്റ്, ചിപ്‌സ്, ജ്യൂസുകൾ തുടങ്ങിയവയൊന്നും ആരോഗ്യത്തിന് നല്ലതല്ല. എമിറേറ്റിന്റെ പുതിയ നീക്കത്തിലൂടെ കുട്ടികളെയും മുതിർന്നവരെയും വലിയ അസുഖങ്ങളിൽ നിന്ന് രക്ഷിക്കാനാകുമെന്നാണ് ഭൂരിഭാഗം താമസക്കാരും അഭിപ്രായപ്പെടുന്നത്.
Abu Dhabi supermarkets have removed junk food from store entrances and checkout counters as part of the Healthy Living Programme. The initiative aims to encourage healthier eating habits, reduce impulse purchases, and help residents save money while improving their overall health.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |