
കുവൈത്ത് സിറ്റി: പ്രവാസികളുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ഒരുങ്ങി കുവൈത്ത്. പ്രവാസി തൊഴിലാളികൾക്ക് മെഡിക്കൽ സംബന്ധമായ ടെസ്റ്റുകൾ നടത്താൻ കുവൈത്ത് ആരോഗ്യമന്ത്രാലയം കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കാൻ പദ്ധതിയിടുന്നു എന്നാണ് പ്രമുഖ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുവൈത്ത് സിറ്റിയുടെ തെക്ക് ഭാഗത്തുള്ള ഹവല്ലി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ സെന്റർ ആരോഗ്യ മന്ത്രാലയത്തിന് കൈമാറും. ഉടൻ തന്നെ ഈ കേന്ദ്രം പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
സമീപ വർഷങ്ങളിൽ പ്രവാസികൾക്ക് ആരോഗ്യ കേന്ദ്രത്തിലുണ്ടാകുന്ന തിരക്കിന് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം വിവിധ ഏജൻസികളെ ഏകോപിപ്പിച്ച് പുതിയ പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യ കേന്ദ്രത്തിലെ സേവനം സുഗമമാക്കുന്നതിനും ഈ കേന്ദ്രങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള മറ്റ് നടപടികളും മന്ത്രാലയം പരിശോധിക്കുന്നുണ്ട്.
സമീപകാല സെൻസസ് പ്രകാരം കുവൈത്തിലെ ആകെ ജനസംഖ്യയായ 4.6 ദശലക്ഷത്തിൽ ഏകദേശം 3.2 ദശലക്ഷം പ്രവാസികളാണ്. അനധികൃതമായി കുവൈത്തിലേക്ക് എത്തുന്ന പ്രവാസികൾക്ക് കനത്ത മുന്നറിയിപ്പുമായി ഭരണകൂടം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്നവരെ സഹായിക്കുന്ന ഏതൊരു പ്രവാസിയെയും നാടുകടത്തുമെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു.
കുവൈത്ത് വൽക്കരണം എന്ന് പേരിട്ടിരിക്കുന്ന തൊഴിൽ നയത്തിന്റെ ഭാഗമായി ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാനും വിദേശ തൊഴിലാളികൾക്ക് പകരം പൗരന്മാരെ നിയമിക്കാനും രാജ്യം അടുത്ത കാലത്തായി ശ്രമിക്കുന്നുണ്ട്. ഇതേ തുടർന്ന് ഒട്ടേറെ പ്രവാസികൾക്ക് ജോലി നഷ്ടപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |