റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ ഉംറ തീർത്ഥാടകരായ മലയാളികൾ മരിച്ചു. മലപ്പുറം കുറ്റിപ്പുറം റാങ്ങാട്ടൂർ നടുവട്ടം സ്വദേശി തെക്കേ പീടിയേക്കൽ അബ്‌ദുൾ ലത്തീഫിന്റെ ഭാര്യ രഹ്ന (52), മകൾ ഡോ. നഹ്‌ല നർമിൻ (29) എന്നിവരാണ് മരിച്ചത്.
ഉംറ തീർത്ഥാടനത്തിനായി ഖത്തറിൽനിന്ന് റോഡുമാർഗമാണ് കുടുംബം മക്കയിലെത്തിയത്. ഇവിടെനിന്നും ഉംറ പൂർത്തിയാക്കി മടങ്ങുന്നതിനിടെ ത്വാഇഫയിൽനിന്ന് റിയാദിലേക്കുള്ള എക്‌സ്‌പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്. റോഡിലൂടെ പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഇവർ സഞ്ചരിച്ചിരുന്ന ലാന്റ് ക്രൂയിസർ കാറിന്റെ മുൻവശത്തെ ഗ്ലാസിൽ പതിച്ചതോടെ ഡ്രൈവറുടെ കാഴ്‌ച മറയുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്‌ടപ്പെട്ട വാഹനം റോഡിൽ പലതവണ മറിഞ്ഞു.
വാഹനത്തിലുണ്ടായിരുന്ന അബ്‌ദുൾ ലത്തീഫും രണ്ട് പെൺമക്കളും പേരക്കുട്ടിയും പരിക്കുകളോടെ രക്ഷപ്പെട്ടു, രഹ്നയുടെയും നഹ്‌ലയുടെയും മൃതദേഹങ്ങൾ ദലം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവരെ സൗദിയിൽതന്നെ ഖബറടക്കുമെന്നാണ് വിവരം. ഖത്തർ പെട്രോകെമിക്കൽ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് പ്രവാസിയായ അബ്‌ദുൾ ലത്തീഫ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |