
ന്യൂഡൽഹി: ബിജെപി വിട്ട് പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് തമിഴ്‌നാട് ബിജെപി മുൻ അദ്ധ്യക്ഷൻ അണ്ണാമലൈ. 'ദയവായി കാത്തിരിക്കൂ നമുക്ക് രണ്ട് ദിവസത്തിനുള്ളിൽ ഇരുന്ന് സംസാരിക്കാം' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുതിയ പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
അണ്ണാമലൈയുടെ നേതൃത്വത്തിൽ പുതിയ പാർട്ടി വേണമെന്ന താൽപര്യം അദ്ദേഹത്തിന്റെ അനുയായികൾ പ്രകടിപ്പിക്കുന്നുണ്ട്. കോയമ്പത്തൂരിലുടനീളം അണ്ണാമലൈയുടെ ജന്മദിനോടനുബന്ധിച്ച് കൂറ്റൻ പോസ്റ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. 'ഞങ്ങളുടെ നേതാവേ, ഞങ്ങളെ നയിക്കൂ' എന്ന മുദ്രാവാക്യങ്ങളോടെയാണ് പോസ്റ്ററുകൾ സ്ഥാപിച്ചിരിക്കുന്നത്. അനുയായികളുടെ ആവശ്യം അംഗീകരിക്കാനോ നിഷേധിക്കാനോ അണ്ണാമലൈ ഇതുവരെ തയ്യാറായിട്ടില്ല.
2020 ലാണ് അണ്ണാമലൈ ബിജെപിയിൽ ചേർന്നത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ പാർട്ടിയുടെ മുൻനിരയിലേക്ക് അദ്ദേഹം വളരുകയും ചെയ്‌തു. 2021 മുതൽ 2025 വരെ തമിഴ്‌നാട്ടിൽ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. 2026 ലെ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കണമെന്ന ആവശ്യം പാർട്ടി തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് ബിജെപിയിൽ നിന്ന് അകന്നത്. കേന്ദ്രത്തിന്റെ ത്രിഭാഷാ നയത്തെ പരസ്യമായി വിമർശിച്ചതും അകൽച്ചയ്‌ക്ക് കാരണമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |