കൊൽക്കത്ത: പാളം മുറിച്ചുകടക്കുന്നതിനിടെ സ്‌കൂൾ വാനിൽ ട്രെയിനിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പശ്ചിമബംഗാളിലെ മൂർഷിദാബാദ് ജില്ലയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
കർണസുബർണ റെയിൽവേ ലെവൽ ക്രോസിംഗിൽ രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. പാളം മുറിച്ചുകടക്കുന്നതിനിടെയാണ് നിമ്‌തിത-കത്വ പാസഞ്ചർ ട്രെയിൻ സ്‌കൂൾ വാനിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിന്റെ ആഘാതത്തിൽ വാൻ പൂർണമായും തകർന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ ഉടൻതന്നെ മൂർഷിദാബാദ് മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം.
മൂർഷിദാബാദ് സ്റ്റേഷനിലേക്കുള്ള ട്രെയിൻ കടന്നുപോകുന്നതിനായി ആദ്യം റെയിൽവേ ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ട്രെയിൻ കടന്നുപോയ ഉടൻതന്നെ ഗേറ്റ് തുറന്നതിനാൽ വാഹനങ്ങൾ പാളം മറികടക്കാൻ തുടങ്ങി. ഈ സമയം മറ്റൊരു ട്രാക്കിലൂടെയെത്തിയ ലോക്കൽ ട്രെയിനാണ് സ്‌കൂൾ വാനിലിടിച്ചത്. ട്രെയിൻ വരുന്നത് മനസിലാക്കി ഗേറ്റ് അടയ്‌ക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്. ഗേറ്റ്‌കീപ്പറുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികളുടെ ആരോപണം. ഇക്കാര്യങ്ങൾ അന്വേഷിക്കുന്നതിനൊപ്പം സിഗ്നൽ സംവിധാനത്തിലെന്തെങ്കിലും തകരാറുണ്ടായതാണോ അപകടത്തിലേക്ക് നയിച്ചതെന്നും ഉദ്യോഗസ്ഥർ പരശോധിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |