
ന്യൂഡൽഹി: യഥാർത്ഥ തൃണമൂൽ കോൺഗ്രസ് പാർട്ടിയായി അംഗീകരിച്ച് പേരും ചിഹ്നവും ആസ്‌തികളും അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ 9 വിമത എം.എൽ.എമാർ ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് ആവശ്യപ്പെട്ടു.
ഉടൻ മമതാ പക്ഷത്തെയും കമ്മിഷൻ വിളിപ്പിച്ചേക്കും.
ഇരുപക്ഷത്തോടും ജൂലായ് ആറ് വൈകിട്ട് അഞ്ചിന് മുൻപ് ഔദ്യോഗിക വിഭാഗമെന്ന് തെളിയിക്കുന്ന വാദങ്ങൾ രേഖാമൂലം സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു.
മൂന്നിൽ രണ്ട് ഭാഗം എം.എൽ.എമാരുടെയും കൗൺസിലർമാരുടെയും പിന്തുണയുണ്ടെന്നും
ജില്ലാ പരിഷത്തിൽ ഭൂരിപക്ഷമുണ്ടെന്നും വിമതർ അവകാശപ്പെട്ടു.
ഇന്നലെ ഉച്ചയ്‌ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്ത് നടന്ന യോഗത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ മൂന്ന് കമ്മിഷണർമാരും വിമതരുടെ വാദങ്ങൾ കേട്ടു.
വിമത വിഭാഗത്തിന് കൂടിക്കാഴ്‌ചയ്‌ക്ക് അനുമതി നൽകിയത് ചട്ടവിരുദ്ധമാണെന്ന് മമതാ ബാനർജി പക്ഷം ആരോപിച്ചു. ഔദ്യോഗികമായി ചുമതലപ്പെടുത്തിയവർ മാത്രമേ കൂടിക്കാഴ്‌ചയ്‌ക്ക് അനുമതി തേടാവൂ എന്ന് കമ്മിഷൻ തന്നെയാണ് ഉത്തരവിറക്കിയതെന്ന് സാഗരിക ഘോഷ് എം.പി പറഞ്ഞു.
തർക്കമുണ്ടായാൽ ഇരു കക്ഷികളെയും കേട്ട് തിരഞ്ഞെടുപ്പ് ചിഹ്‌നം, പേര് എന്നിവയിൽ തീരുമാനമെടുക്കാൻ കമ്മിഷന് അധികാരമുണ്ട്. ബാങ്ക് അക്കൗണ്ടുകളുടെ നിയന്ത്രണത്തിനായി സിവിൽ കേസ് ഫയൽ ചെയ്യേണ്ടതുണ്ട്. 2022, 2023 വർഷങ്ങളിൽ ശിവസേനയിലും എൻ.സി.പിയിലും ഉണ്ടായ തർക്കങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുത്തത് ഇങ്ങനെയാണ്.
കഴിഞ്ഞ മാസം പ്രത്യേക സമ്മേളനം വിളിച്ച് മമത ബാനർജിയെ ചെയർപേഴ്‌സൺ സ്ഥാനത്ത് നിന്ന് പുറത്താക്കുകയും പുതിയ ഭരണസമിതി പ്രഖ്യാപിക്കുകയും ചെയ്ത ശേഷമാണ് വിമതർ തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടത്. അതിനു മുൻപായി മമതാ ബാനർജി പക്ഷം പുതിയ സമിതിയുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |