
ന്യൂഡൽഹി: 2014ൽ പ്രധാനമന്ത്രി എന്ന നിലയിലുള്ള ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തിനു മുമ്പ് ചെങ്കോട്ടയിലെ വേദിയിൽ സ്ഥാപിച്ച ബുള്ളറ്റ് പ്രൂഫ് ഗ്ളാസ് മറ ഒഴിവാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർബന്ധം പിടിച്ചു. നിർബന്ധത്തിന് വഴങ്ങി ഗ്ളാസ് മറ അവസാന നിമിഷം ഒഴിവാക്കേണ്ടി വന്നു. മുൻ പ്രതിരോധ സെക്രട്ടറി ആർ.കെ. മാത്തൂറിന്റെയാണ് വെളിപ്പെടുത്തൽ.
ഞാനും അന്നത്തെ ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) മേധാവിയും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിക്കവെ ബുള്ളറ്റ് പ്രൂഫ് ഗ്ളാസ് മറ വയ്‌ക്കുന്ന കാര്യം പ്രധാനമന്ത്രിയോട് സൂചിപ്പിച്ചു. ഗ്ളാസ് മറ സ്ഥാപിച്ചാൽ ജനങ്ങളെ നേരിട്ട് കാണാൻ കഴിയില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. ചെങ്കോട്ടയിലെ ഉയർന്ന വേദിയിൽ നിന്നാൽ അകലെ ചാന്ദ്‌നി ചൗക്കിലെ കെട്ടിടങ്ങൾ ഉൾപ്പെടെ കാണാമായിരുന്നു. അതിനാൽ ബുള്ളറ്റ് പ്രൂഫ് അനിവാര്യമാണെന്ന് അവർ പറഞ്ഞെങ്കിലും മോദി സമ്മതിച്ചില്ല. ഒടുവിൽ സ്വാതന്ത്ര്യ ദിന ചടങ്ങ് തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, പുലർച്ചെ രണ്ടിന് സുരക്ഷാ സംഘം മോദിയുടെ ആവശ്യം അംഗീകരിച്ച് ഗ്ലാസ് മറ നീക്കം ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം 80-ാം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ, പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി സുരക്ഷാ പ്രോട്ടോക്കോൾ മറന്ന് സ്കൂൾ കുട്ടികളും എൻ.സി.സി കേഡറ്റുകളും ഇരുന്ന ഭാഗത്തേക്ക് പോയിരുന്നു. മോദിയുടെ അടുത്തേക്ക് വന്ന് കാൽ തൊടാൻ കുനിഞ്ഞ പെൺകുട്ടിയുടെ തൊപ്പി തറയിൽ വീണപ്പോൾ എടുത്ത് നൽകിയത് കണ്ട് ആളുകൾ കൈയടിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |