
ന്യൂഡൽഹി: നിയമവിദ്യാർത്ഥികളോട് ക്ഷമ ചോദിച്ച് ബാർ കൗൺസിൽ ഒഫ് ഇന്ത്യ(ബി.സി.ഐ) ചെയർമാൻ മനൻകുമാർ മിശ്ര. ഹൈദരാബാദ് നാൽസാർ സർവകലാശാലയിലെ നിയമവിദ്യാർത്ഥികളെ അഭിഭാഷകരായി എൻറോൾ ചെയ്യാൻ അനുവദിക്കരുതെന്ന് ബി.സി.ഐ നിർദ്ദേശമിറക്കിയിരുന്നു. ബിരുദ ദാന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ക്ഷണിക്കാനുള്ള സർവകലാശാലയുടെ തീരുമാനത്തിനെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു നടപടി. വൻപ്രതിഷേധമുയർന്നതിനെ തുടർന്ന് മണിക്കൂറുകൾക്കകം നിർദ്ദേശം പിൻവലിച്ചിരുന്നു. കഴിഞ്ഞദിവസം വിഷയം പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസുതന്നെ ബി.സി.ഐയെ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചെയർമാൻ മനൻകുമാർ മിശ്രയുടെ ക്ഷമാപണം. ഏതെങ്കിലും വാക്കോ കത്തോ നിയമവിദ്യാർത്ഥികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ഖേദിക്കുന്നു. വിദ്യാർത്ഥികളുടെ ആശങ്കകൾ പ്രധാനമാണെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |