തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു. പദ്ധതിയിൽ നിന്ന് പിന്മാറിയാൽ കാര്യമായൊന്നും സംഭവിക്കില്ലെന്നും പിഎം ശ്രീയുടെ ആനുകൂല്യം മാത്രമേ നഷ്ടമാവുകയുള്ളൂവെന്നും കേന്ദ്രം വ്യക്തമാക്കി. വ്യാഴാഴ്‌ച എംപിമാർക്ക് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
ധാരണാപത്രം ഒപ്പുവച്ചതിനാൽ പിന്മാറാൻ കഴിയില്ലെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. കഴിഞ്ഞ സർക്കാർ ഒപ്പുവച്ച പിഎം ശ്രീ പദ്ധതി സംബന്ധിച്ച ധാരണാപത്രത്തിൽ നിന്ന് പിൻവാങ്ങാൻ കഴിയില്ലെന്ന് യുഡിഎഫ് യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ കൺവീനർ അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു. 2025 ഒക്‌ടോബറിലാണ് കേരള സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവച്ചത്. കേന്ദ്രം എസ്‌എസ്‌കെ ഫണ്ട് അടക്കം തടഞ്ഞുവച്ചതിനാലാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതെന്നായിരുന്നു അന്നത്തെ ഇടതുസർക്കാരിന്റെ വിശദീകരണം.
മുസ്ളീം ലീഗ് എംപിയായ അബ്ദുൾ വഹാബിന് കേന്ദ്ര വിദ്യാഭ്യാസകാര്യ സഹമന്ത്രി ജയന്ദ് ചൗധരി രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് പിഎം ശ്രീയെക്കുറിച്ച് വ്യക്തമാക്കിയത്. ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാത്തതും ഒപ്പിട്ടതിനുശേഷം പിന്മാറുകയും ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് പദ്ധതിയിലെ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. മറ്റ് ഫണ്ടുകൾ ലഭിക്കുന്നതിന് തടസമില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
കേരളത്തിലെ സർക്കാർ സ്കൂളുകളിൽ പി.എം ശ്രീ നടപ്പിലാക്കിയിട്ടില്ലെന്നും ജയന്ത് ചൗധരി പറഞ്ഞിരുന്നു. രാജ്യസഭയിൽ ജെബി മേത്തറിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 2025 ഒക്ടോബർ 23ന് ധാരണാപത്രം ഒപ്പുവച്ചു. എന്നാൽ, സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സ്കൂളുകളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ കേരളം പങ്കെടുത്തിട്ടില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.
കേരളത്തിലെ പൊതുവിദ്യാലയങ്ങൾക്ക് പിഎം ശ്രീയുടെ യാതൊരു ഫണ്ടും ലഭിച്ചിട്ടില്ല. വിദ്യാർത്ഥികളുടെ വിവിധ ആവശ്യങ്ങൾ കണക്കിലെടുത്ത് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി 99.27 കോടി രൂപ കേന്ദ്രം നൽകിയിരുന്നു. പി എം ശ്രീക്കായി പ്രത്യേകം ഫണ്ടുകൾ നൽകിയിട്ടില്ല. രാജ്യത്ത് ആകെ 13092 പിഎം ശ്രീ സ്കൂളുകളാണുള്ളത്.
The central government clarified that Kerala can withdraw from the PM SHRI scheme, with the only consequence being the loss of benefits under the scheme. This contradicts the state government's claim that it cannot exit after signing the agreement, which it says was done to secure withheld education funds.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |